
#വിപുലമായ വിദഗ്ദ്ധ സമിതി
രൂപീകരിക്കാൻ നിർദേശം
കൊച്ചി: ശബരിമലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് ഹൈക്കോടതി അനുമതി നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം, മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള നിയന്ത്രണം തുടരും.
ദേവസ്വം ബോർഡിന് മാത്രമായി തിരക്ക് നിയന്ത്രിക്കാനാകാത്തതിനാൽ ‘ശബരിമല ഇൻഫ്രാസ്ട്രക്ചർ ആൻഡ് ക്രൗഡ് മാനേജ്മെന്റ് എക്സ്പെർട്ട് കമ്മിറ്റി’ക്ക് ദേവസ്വം ബോർഡ് രൂപം നൽകണം. ട്രാൻസ്പോർട്ട്, എൻജിനിയറിംഗ്, അർബൻ ആൻഡ് റീജിയണൽ പ്ലാനിംഗ്, സിവിൽ എൻനിയറിംഗ്, ഡിസാസ്റ്റർ ആൻഡ് ക്രൗഡ് സയൻസ്, എൻവയൺമെന്റൽ സയൻസ്, പൊതുജനാരോഗ്യം, ഐ.ടി വിദഗ്ദ്ധർ ഉൾപ്പെട്ടതായിരിക്കണം കമ്മിറ്റി. കമ്മിറ്റി ശാസ്ത്രീയ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ തിട്ടപ്പെടുത്തണം. ഒരു ലക്ഷത്തിലധികം പേർ ഒരേ സമയം എത്തുന്നത് അപകടമായതിനാൽ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം വേണം.
പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറെയും കോടതി കേസിൽ കക്ഷിയാക്കി. കാനന പാതയിലൂടെ ദിവസം 5000 പേരെയെ കടത്തിവിടാവൂ. അവർക്കും വെർചൽ ക്യൂ പാസ് വേണം. തീർത്ഥാടകർക്ക് ചുക്കുവെളളവും ബിസ്കറ്റും ഉറപ്പാക്കണം. ടോയ്ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. ഡോളി സർവീസിന് പ്രീപെയ്ഡ് കൗണ്ടർ വേണമെന്നും കോടതി നിർദ്ദേശിച്ചു.
സന്നിധാനത്തെ തിരക്ക്
ഗൂഢശക്തികളുടെ
സൃഷ്ടിയോ? എ.ഡി.ജി.പി
ശബരിമല : സന്നിധാനത്ത് ചൊവ്വാഴ്ചയുണ്ടായ നിയന്ത്രണാതീതമായ തിരക്ക് ഗൂഢശക്തികളുടെ ഇടപെടൽ മൂലമാണോയെന്ന് അന്വേഷിക്കുമെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു. വെർച്വൽക്യൂ ബുക്കുചെയ്തും സ്പോട്ട് ബുക്കിംഗിലൂടെയും എത്തിയവർക്ക് പുറമെ സമയക്രമം തെറ്റിച്ചും തീർത്ഥാടകർ എത്തിയിരുന്നു. ഇവരിൽ പലരും പൊലീസ് നിയന്ത്രണങ്ങൾ ഭേദിച്ച് വനത്തിലൂടെയും മറ്റ് വഴികളിലൂടെയും സന്നിധാനത്തേക്ക് എത്തി. ഇതോടെ താഴെതിരുമുറ്റത്തും വലിയ നടപ്പന്തലിലും മണിക്കൂറുകളോളം അപകടകരമായ തരത്തിൽ തിരക്കുണ്ടായി. മുൻ വർഷത്തെക്കാൾ കൂടുതൽ പൊലീസ് ഉണ്ടായിരുന്നു.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഇല്ലാതെ എത്തുന്നവരെ പമ്പയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എ.ഡി.ജി.പി പറഞ്ഞു. ഇതിനായി കെ.എസ്.ആർ.ടി.സി ബസുകളിൽ ഉൾപ്പെടെ പരിശോധന നടത്തും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 3500 പൊലീസുകാരുണ്ട്. 1700പേർ സന്നിധാനത്താണ്. ഇന്നലെ എൻ.ഡി.ആർ.എഫിന്റെ തൃശൂരിൽ നിന്നുള്ള 30 അംഗ സംഘമെത്തി. ചെന്നൈയിൽ നിന്നുള്ള മറ്റൊരു സംഘം കൂടിയെത്തും. നിലവിൽ തിരക്ക് നിയന്ത്രണ വിധേയമാണ്.
മൊത്തം 80000
പേർക്ക് ദർശനം
ശബരിമല: മൊത്തം എൺപതിനായിരം തീർത്ഥാടകർക്ക് പ്രതിദിനം ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.
സ്പോട്ട് ബുക്കിംഗ്അയ്യായിരമായി ഹൈക്കോടതി കുറയ്ക്കുകയും വെർച്വൽ ബുക്കിംഗ് 70000 ആയി നിജപ്പെടുത്തുകയും ചെയ്തെങ്കിലും കാനന പാത വഴി വരുന്ന അയ്യായിരം പേർക്കുകൂടി അവസരം കിട്ടും.
ഇത്രയുംനാൾ കാനന പാത വഴി വരുന്നവർക്ക്
നിയന്ത്രണമില്ലായിരുന്നു.
സ്പോട്ട് ബുക്കിംഗിനായി നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ ആരംഭിച്ചു.പമ്പയിലെ അഞ്ച് സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം ഒന്നായി ചുരുക്കി. വെർച്വൽ ക്യൂവോ, സ്പോട്ട് ബുക്കിംഗോ ഇല്ലാത്തവരെ പമ്പയിലേക്ക് വിടില്ല. ഇതിനായി നിലയ്ക്കലിൽ പരിശോധന നടത്തും.
വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 70,000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കുമായിരുന്നു പ്രവേശനം നൽകിയിരുന്നത്. എരുമേലി, ചെങ്ങന്നൂർ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് മറ്റു സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ.
പുൽമേട് വഴി നിത്യേന ആയിരത്തിൽ താഴെ തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |