കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞദിവസം സർക്കാർ തലത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്‌ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വെർച്വൽ ക്യൂ മുഖേനയുള്ള പ്രതിദിനബുക്കിംഗ് 90,000 ആയി നിജപ്പെടുത്തിയതും ദർശനം 19 മണിക്കൂർ ആക്കിയതുമടക്കമുള്ള നിർദ്ദേശങ്ങളാണ് കളക്ടർ സമർപ്പിച്ചത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവിയും ചില നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. എരുമേലി, പത്തനംതിട്ട, കോട്ടയം തുടങ്ങി സമീപ സ്ഥലങ്ങളിൽ ജില്ലാ കളക്ടർമാരുടെ അനുമതിയോടെ തീർത്ഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് പൊലീസ് നൽകിയത്. ഈ നിർദ്ദേശങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അമിക്കസ് ക്യൂറിയുടെയും ശബരിമല സ്പെഷ്യൽ കമ്മിഷണറുടെയും നിലപാടുതേടിയ ഹൈക്കോടതി ഹർജികൾ ഇന്ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പത്തനംതിട്ടയിലേക്ക് വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഷെഡ്യൂൾ സർവീസുകൾ തുടരുന്നുണ്ടെന്നും മണ്ഡല- മകരവിളക്ക് സീസണോടനുബന്ധിച്ച് ഇവയൊന്നും സ്പെഷ്യൽ സർവീസുകളാക്കി മാറ്റിയിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. തീർത്ഥാടകരിൽനിന്ന് കെ.എസ്.ആർ.ടി.സി അധികനിരക്ക് ഈടാക്കുന്നുവെന്നതടക്കമുള്ള പരാതിയെത്തുടർന്ന് ദേവസ്വംബെഞ്ച് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷെഡ്യൂൾ സർവീസുകളുടെ ലിസ്റ്റും സമർപ്പിച്ചു. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി ഇന്ന് വിശദമായ സത്യവാങ്മൂലം നൽകാൻ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. നിലയ്ക്കൽ - പമ്പ റൂട്ടിൽ നടത്തുന്ന സർവീസുകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തണം. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |