ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുൻ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന ഹർജിയിലെ ആവശ്യവും ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.
നിയമനം റദ്ദാക്കിയ വിധിയിൽ ഇതുവരെ ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, വൈസ് ചാൻസലറായിരുന്ന കാലയളവിലെ പെൻഷന് രാജശ്രീക്ക് അർഹത ഉണ്ടായിരിക്കില്ല. ജഡ്ജിമാർ ചേംബറിൽ പരിഗണിച്ചാണ് പുനഃപരിശോധന ഹർജി തള്ളിയത്. ഇതോടെ, തിരുത്തൽ ഹർജി നൽകുകയെന്ന നിയമപരമായ സാദ്ധ്യത മാത്രമാണ് ഇനി രാജശ്രീക്ക് മുന്നിലുള്ളത്. വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്ത സെലക്‌ഷൻ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കിൽ, താൻ അതിന് ഇരയാകുകയായിരുന്നുവെന്ന് പുനഃപരിശോധന ഹർജിയിൽ രാജശ്രീ ചൂണ്ടിക്കാട്ടിയിരുന്നു.
വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ നിയമപരമായി പുനഃപരിശോധിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഹർജി ലിസ്റ്റ് ചെയ്തിട്ടില്ല. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശത്തെ തുടർന്നാണ് ഹർജി ഫയൽ ചെയ്തത്.
ഓപ്പൺ സർവകലാശാല വി.സി :
ഹർജി നാളെ പരിഗണിക്കാൻ മാറ്റി
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ വി.സിയായി നിയമിക്കപ്പെട്ട പി.എം. മുബാറക്ക് പാഷയ്ക്ക് മതിയായ യോഗ്യതയില്ലെന്നാരോപിച്ച് കുസാറ്റിലെ ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ. പി.ജി. റോമിയോ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി മാറ്റിയത്.
യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നടത്തിയെന്ന് കണ്ടെത്തി സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സിയുൾപ്പെടെ സംസ്ഥാനത്തെ 12 സർവകലാശാല വി.സിമാർക്ക് പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് വ്യക്തമാക്കി നോട്ടീസ് നൽകിയതായി ചാൻസലർ എന്ന നിലയിൽ ഗവർണർ മറുപടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. നോട്ടീസിൽ വിശദീകരണം നൽകാൻ വി.സി സമയം തേടി. വിശദീകരണം പരിഗണിച്ച് നടപടിയെടുക്കുമെന്നും ചാൻസലറായ ഗവർണർക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ആർ.കെ. മധു നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
ആദ്യ വി.സിയെ നിയമിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന സർവകലാശാല നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുബാറക്ക് പാഷയെ നീക്കി തനിക്ക് താത്കാലിക വി.സിയുടെ ചുമതല നൽകണമെന്ന ഉപ ഹർജിയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |