ജയ്‌പൂർ: സർക്കാർ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്‌ടമായി. രാജസ്ഥാനിലെ ഝൽവാർ ജില്ലയിൽ പിപ്പ്‌ലോഡി ഗ്രാമത്തിലെ യുപി സ്‌കൂളിലാണ് അപകടമുണ്ടായത്. കുറച്ച് കുട്ടികൾ തത്സമയം മരിച്ചതായും നിരവധി കുട്ടികൾ അടിയിൽ കുടുങ്ങിക്കിടക്കുന്നതായുമാണ് പ്രാഥമിക വിവരം പുറത്തുവന്നത്.
സംഭവം നടന്നയുടൻ രക്ഷാസേനയും ഗ്രാമീണരും ചേർന്ന് ജെസിബി ഉപയോഗിച്ച് സ്ഥലത്തെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌തു. പരിക്കേറ്റ കുട്ടികളെ സമീപത്തുള്ള മനോഹർ താണ കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.
എത്രപേർക്ക് കൃത്യമായി പരിക്കേറ്റെന്ന് വ്യക്തമല്ലെങ്കിലും കുറച്ചുപേർക്കെങ്കിലും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സർക്കാർ സ്‌കൂൾ തകർന്നുവീണ വിവരം അറിഞ്ഞതായും മരണമടഞ്ഞ കുട്ടികളുടെ ശാന്തിക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നതായും പരിക്കേറ്റവർക്ക് വേഗം രോഗം ഭേദമാകട്ടെയെന്നും മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. അപകടത്തിന്റെ കാരണമറിയാൻ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |