ന്യൂഡൽഹി: രാജ്യത്തെ ജാതി സംവരണം നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാർത്ഥിനി നൽകിയ പൊതുതാത്പര്യ ഹർജിയിൽ രൂക്ഷമായ പ്രതികരണവുമായി സുപ്രീം കോടതി. സുപ്രീം കോടതി നടപടിക്രമങ്ങളുടെ ദുരുപയോഗമാണ് ഹർജിയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പിൻവലിച്ചില്ലെങ്കിൽ ഒരു ലക്ഷം രൂപ ചെലവ് ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് എൽഎൽ.എം വിദ്യാർത്ഥിയായ ശിവാനി പൻവാർ സമർപ്പിച്ച ഹർജി പിൻവലിച്ചു.
ജാതി സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഈ വ്യവസ്ഥ സമത്വത്തിനെതിരാണെന്നും സമൂഹത്തെ ജാതി വ്യവസ്ഥയിലേക്ക് നയിക്കുന്നുവെന്നും വ്യക്തമാക്കുന്നു. ഹർജി പരിഗണനയ്ക്ക് വന്നപ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തുടക്കത്തിൽ തന്നെ അതൃപ്തി പ്രകടിപ്പിച്ചു.
ശ്രദ്ധ കിട്ടാൻ ഹർജി
നിയമ വിദ്യാർത്ഥിയായ ശിവാനി പൻവാർ ശ്രദ്ധ കിട്ടാൻ മാത്രമാണ് ഹർജിയുമായി വന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം ഹർജികൾക്ക് കനത്ത വില നൽകേണ്ടിവരും. സംവരണം സമത്വത്തിന് എതിരാണെന്നും ജാതിവ്യവസ്ഥയിലേക്ക് നയിക്കുമെന്നും നിങ്ങൾ പറയുന്നു. ഇത്തരം ഹർജികൾക്ക് ഭാരിച്ച ചെലവ് ചുമത്തേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് പിൻവലിക്കാൻ അനുമതി തേടുകയും കോടതി ഹർജി തള്ളുകയും ചെയ്തു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം:
സുപ്രീംകോടതിയിൽ റിവ്യൂ ഹർജി
ന്യൂഡൽഹി:മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാൻ അധികാരമില്ലെന്ന 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ വിൽസ് മാത്യു, മാത്യു നെടുമ്പാറ എന്നിവർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. പരിശോധിച്ച ശേഷം പരിഗണിക്കുന്ന കാര്യം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ഹർജിയിൽ പറയുന്നു. അണക്കെട്ടിന് താഴെ താമസിക്കുന്ന 60 ലക്ഷത്തോളം കേരളീയരുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയുണ്ട്. ഇതിന് ഏക പരിഹാരം പുതിയ അണക്കെട്ടാണ്. 40 വർഷം മുമ്പ് കേരള സർക്കാർ പുതിയ അണക്കെട്ട് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മുല്ലപ്പെരിയാർ പരിസ്ഥിതി ഫോറം കേസിൽ സുപ്രീം കോടതി അണക്കെട്ട് സുരക്ഷിതമാണെന്നും അണക്കെട്ട് പൊട്ടിയാലും ജലം ഇടുക്കി സംഭരണിയിലേക്ക് പോകുമെന്നുമായിരുന്നു വിധി. എന്നാൽ ഈ സാഹചര്യമുണ്ടായാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആയിരങ്ങൾ ഒഴുകിപ്പോകുമെന്നത് കോടതി ശ്രദ്ധിച്ചില്ല. 2000 അടി ഉയരത്തിൽ നിന്ന് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തേക്ക് വെള്ളം ഒഴുകിയെത്തിയാൽ വൻ ദുരന്തമുണ്ടാകുമെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |