ന്യൂഡൽഹി:കൊടിയിലും പേരിലും മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ ഇത്തരം എല്ലാ പാർട്ടികളെയും കക്ഷിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
ന്യൂനപക്ഷ വിദ്വേഷം പരത്തുന്ന വ്യക്തിയാണ് പേരിൽ മുസ്ലിം എന്നുള്ള പാർട്ടികളെ നിരോധിക്കാൻ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗിന്റെ അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാൻ എന്നിവർ ചൂണ്ടിക്കാട്ടി. ഹിന്ദു ജാഗരൺ മഞ്ച്, അകാലിദൾ തുടങ്ങിയ പാർട്ടികളെ എന്ത് കൊണ്ടാണ് കക്ഷി ചേർക്കാത്തതെന്നും ഇത് ഹർജിക്കാരന്റെ രാഷ്ട്രീയ ചായ്‌വും താല്പര്യങ്ങളും സുചിപ്പിക്കുന്നുവെന്നും അവർ വാദിച്ചു. തുടർന്നാണ് മതത്തിന്റെ പേരുപയോഗിക്കുന്ന മറ്റ് പാർട്ടികളെയും കക്ഷിയാക്കാൻ കോടതി നിർദേശിച്ചത്. ഹർജി മാർച്ച് 20 ലേക്ക് മാറ്റി.
ഹർജിക്കാരന് ബി.ജെ.പി പിന്തുണയുണ്ടെന്നും മുസ്ലിം ലീഗ് ആരോപിച്ചു. ഇതേതുടർന്ന്, ഹർജിക്കാരൻ മതേതര വാദി ആയിരിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന നിർദേശിച്ചു.
ഭരണഘടന ബെഞ്ചിന് വിടണം
ഹർജി ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ അഭിഭാഷകൻ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജാതി, വർഗ്ഗം, ഭാഷ എന്നിവയുടെ പേരുകൾ ഉപയോഗിക്കുന്ന പാർട്ടികളെയും കക്ഷി ചേർക്കണമെന്നും കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ജനപ്രാതിനിധ്യ നിയമത്തിലെ 29(എ),123(3)(3എ) വകുപ്പുകൾ അത്തരം പാർട്ടികൾക്കും ബാധകമാണ്. ഹർജിക്കാരനായ സഈദ് വാസിം റിസ്‌വിയുടെ യാഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണ്. ഹിന്ദു മതം സ്വീകരിച്ചയാളാണ്. വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യം കോടതിയിൽ മറച്ചുവച്ചു. ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. വിശദമായ പരിശോധന ആവശ്യമായതിനാൽ ഭരണഘടന ബെഞ്ചിന് വിടണമെന്ന് കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |