അടൂർ : എം.ആർ.ഐ സ്കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോൺ കാമറയിൽ പകർത്തിയ റേഡിയോളജിസ്റ്റ് കടയ്ക്കൽ മടത്തറ നിധീഷ് ഭവനിൽ അൻജിത്തിനെ (നന്ദു -24) അറസ്റ്റ് ചെയ്തു. ഏഴംകുളം സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്.
അടൂർ ജനറൽ ആശുപത്രിക്ക് സമീപം അടുത്തിടെ ആരംഭിച്ച ദേവീ സ്കാനിൽ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വിവരം പുറത്തറിയാതിരിക്കാൻ ലാബ് അധികൃതർ ശ്രമിച്ചെങ്കിലും യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
മുറിയിലെ അലമാരയിൽ മൊബൈൽ ഫോൺ തുണിയിൽ പൊതിഞ്ഞ് കാമറ മാത്രം വെളിയിൽ കാണത്തക്കവിധം ഒളിപ്പിച്ചുവച്ചായിരുന്നു ദൃശ്യം പകർത്തൽ. സംശയം തോന്നിയ യുവതി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത ശേഷം യുവതി ബഹളം വച്ചു. ഓടിയെത്തിയ അൻജിത്ത് ഫോൺ വാങ്ങാനായി ഇവരുടെ കൈയിൽ കടന്നുപിടിക്കുകയും ചെയ്തു. അപ്പോഴേക്കും മറ്റുള്ളവരുമെത്തി.
ഇയാളുടെ മൊബൈൽ ഫോണിൽ ഇത്തരത്തിൽ ചിത്രീകരിച്ച എട്ട് വീഡിയോകൾ കണ്ടെത്തി. വേറെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തോ എന്നറിയാൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡിവൈ. എസ്. പി ആർ. ബിനു പറഞ്ഞു. അൻജിത്തിനെ റിമാൻഡ്ചെയ്തു.
ലാബ് അടപ്പിച്ചു
വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെ ലാബിന്റെ പ്രവർത്തനം നിറുത്തിവച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ലാബിന്റെ ഗ്ളാസിൽ കരിഓയിൽ ഒഴിച്ചു. ഷട്ടർ അടച്ചിടുകയും കൊടി സ്ഥാപിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാന കവാടം ചങ്ങലയിട്ട് പൂട്ടി. ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി എത്തി.
അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
തിരുവനന്തപുരം : അടൂരിലെ സ്വകാര്യ സ്കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |