കൽപ്പറ്റ: പരിസ്ഥിതി ലോലമേഖല പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന വിചിത്രവാദമുയർത്തി രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റ ഓഫീസ് അടിച്ചുതകർത്ത എസ്.എഫ്.ഐക്കാരുടെ കാടത്തം സംസ്ഥാനത്തെ അപ്രതീക്ഷിത സംഘർഷത്തിലേക്കെടുത്തെറിഞ്ഞു.
ഒരു ന്യായീകരണവുമില്ലാത്ത ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെ പലയിടത്തും അക്രമം അരങ്ങേറി. റോഡ് ഉപരോധത്തിൽ ഗതാഗതം സ്തംഭിച്ചു. വയനാട് എസ്.പി ഓഫീസിലേക്കും തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്കും ഉൾപ്പെടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം ഉണ്ടായി. എസ്.എഫ്.ഐ അക്രമത്തെ സി.പി.എമ്മും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല.
സി.പി.എം ജില്ലാ നേതൃത്വമെങ്കിലും അറിയാതെ ഇങ്ങനൊരു അക്രമം നടക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. പരിസ്ഥിതിലോല പ്രശ്നത്തിൽ തങ്ങൾ മാത്രമേ ഒപ്പമുള്ളൂവെന്ന് മലയോര ജനതയെ തെറ്റിദ്ധരിപ്പിക്കാൻ സി.പി.എം ബോധപൂർവം ആക്രമണം ആസൂത്രണം ചെയ്തതാണെന്നും നേതാക്കൾ ആരോപിക്കുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, ജില്ലാ പ്രസിഡന്റ് ജോയൽ എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികളടക്കം മുന്നൂറോളം പ്രവർത്തകർ ദേശീയ പാതയോരത്തെ ഒാഫീസിലേക്ക് ഇരച്ചുകയറിയത്. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് 150 മീറ്റർ മാത്രം അകലെയാണ് എം.പി ഒാഫീസ്. ഷട്ടർ പൊളിച്ചു കയറിയ പ്രവർത്തകർ ഓഫീസ് കാബിൻ, കസേരകൾ തുടങ്ങിയവ ഉൾപ്പെടെ കണ്ണിൽക്കണ്ടതെല്ലാം അടിച്ചു തകർത്തു.
മഹാത്മാഗാന്ധിയുടെ ഛായാചിത്രങ്ങൾ വലിച്ച് താഴെയിട്ട് ചവിട്ടി. ഒാഫീസ് ജീവനക്കാരനായ അഗസ്റ്റിൻ പുൽപ്പള്ളിയെയും മറ്റൊരു ജീവനക്കാരനെയും ക്രൂരമായി മർദ്ദിച്ചു. ജനാല വഴി ഓഫീസിന്റെ മുകൾ നിലയിൽ കയറിയ പ്രവർത്തകർ ഓഫീസ് പിടിച്ചടക്കിയതുപോലെ കൊടികൾ പാറിച്ചു.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് നാലുതവണയാണ് ലാത്തിച്ചാർജ് നടത്തിയത്. പത്തോളം പേർക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസിനും ലാത്തിച്ചാർജിൽ പരിക്കേറ്റു. പൊലീസിനുനേരെ തിരിഞ്ഞ പ്രവർത്തകർ പൊലീസ് വാഹനത്തിന് കല്ലെറിഞ്ഞു. വനിതാ ഒാഫീസർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഓഫീസിൽ നിന്നിറങ്ങിയ പ്രവർത്തകർ ദേശീയപാതയിലും അതിക്രമം കാട്ടി. നാൽപ്പതോളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
കോൺഗ്രസ് പ്രതിഷേധ
മാർച്ചിലും സംഘർഷം
വിവരമറിഞ്ഞ് ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ വയനാട് എസ്.പി ഒാഫീസ് ഉപരോധിച്ചു. ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമായി. ലാത്തിയും ഹെൽമെറ്റും പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസിന് ഉൾപ്പെടെ പരിക്കേറ്റതോടെ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. എം.പി ഓഫീസിന് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് മുമ്പിൽ കുത്തിയിരുന്നു. രാത്രി ഏഴ് മണിയോടെ കോഴിക്കോട് എം.പി എം.കെ. രാഘവൻ സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
സുധാകരൻ, സതീശൻ ഇന്നെത്തും
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് സന്ദർശിക്കും.
ഡിവൈ.എസ്.പിക്ക്
സസ്പെൻഷൻ
സംഭവ സ്ഥലത്ത് ചുമതലയിലുണ്ടായിരുന്ന കൽപ്പറ്റ ഡിവൈ.എസ്.പിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിനിർദ്ദേശിച്ചു. സംഭവം അന്വേഷിക്കാൻ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി.
എ.കെ.ജി സെന്ററിലേക്ക് മാർച്ച്, അറസ്റ്റ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ എ.കെ.ജി സെന്ററിലേക്ക് നടത്തിയ മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും കൊടിതോരണങ്ങളും ബോർഡുകളും തകർത്തു. മഹിളാ കോൺഗ്രസ് നേതാക്കളായ ലക്ഷ്മി, വീണാ എസ്. നായർ, ബീന എന്നിവരുൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് മാറ്റി. എ.കെ.ജി സെന്ററുൾപ്പെടെ സി.പി.എം ഓഫീസുകൾക്കും കെ.പി.സി.സി ആസ്ഥാനമുൾപ്പെടെ കോൺഗ്രസ് ഓഫീസുകൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
കോട്ടയത്ത് യൂത്ത്കോൺഗ്രസ് മാർച്ചിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി എന്നിവർക്ക് പരിക്കേറ്റു. കോഴിക്കോട്, പാലക്കാട് , എറണാകുളം ജില്ലകളിലും സംഘർഷമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |