കൊല്ലം: ശ്രീനാരായണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരുടെ ചട്ടുകമായി ശ്രീനാരായണീയരുടെ ആരാധനാ കേന്ദ്രങ്ങളിലുള്ളവർ മാറരുതെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു.
ശിവഗിരി മഠവും എസ്.എൻ.ഡി.പി.യോഗവും എക്കാലത്തേക്കാളും സുദൃഢമായ ബന്ധത്തിൽ മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാന തീർത്ഥ യോഗം ജനറൽ സെക്രട്ടറിക്കും സംഘടനയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്. ദൈവജ്ഞജർ നിർദ്ദേശിച്ച പ്രകാരമാണ് ശിവഗിരിമഠവും എസ്.എൻ.ഡി.പി യോഗവും സംയുക്തമായി മഹായതി പൂജ നടത്തിയത്.
മഹായതി പൂജക്കായി ലഭിച്ച തുക ചെലവ് കഴിച്ച് ശിവഗിരി മഠം നിശ്ചയിച്ച കമ്മിറ്റിയുടെ അക്കൗണ്ടിൽ കൃത്യമായി നിക്ഷേപിക്കുകയും ചെയ്തു. അത് മഠത്തിലെ സ്വാമിമാർക്കെല്ലാം അറിവുള്ളതാണ്. എന്നിട്ടും യാഥാർത്ഥ്യം മറച്ചുവച്ച് ശ്രീനാരായണീയരെ തെറ്റിദ്ധരിപ്പിക്കാനാണ് യതിപൂജയുടെ കണക്കുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. യോഗം ജനറൽ സെക്രട്ടറിയേയും
യോഗാംഗങ്ങളെയും അവഹേളിച്ച സ്വാമിക്കെതിരെ ശിവഗിരി മഠത്തിന്റെ ഭാരവാഹികളായ സ്വാമി സച്ചിദാനന്ദയും സ്വാമി ഋതംഭരാനന്ദയും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, ട്രഷറർ ഡോ. എസ്. വിഷ്ണു, വൈസ് പ്രസിഡന്റുമാരായ ബൈജു ജി.ഷിബു കൊറ്റംപ്പള്ളി, ജിജി ഹരിദാസ്, ജോയിന്റ് സെക്രട്ടറിമാരായ എം.ശ്രീലത, ബിനുകുമാർ, വി. ദിനു വാലുപറമ്പിൽ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |