സിമി നിരോധനം തുടരും
ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. തുടർച്ചയായി എട്ടാം തവണയും സ്‌റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യയെ (സിമി) നിരോധിച്ചത് ശരിവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് നിലപാട് വ്യക്തമാക്കിയത്. നിരോധനത്തെ ചോദ്യം ചെയ്ത് സിമി മുൻ അംഗം ഹുമാം അഹമ്മദ് സിദ്ദിഖി സമർപ്പിച്ച പ്രത്യേകാനുമതി ഹർജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്.
ഇന്ത്യയിലെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സിമി രാജ്യത്ത് ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനയാണ്. അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. ജനാധിപത്യ മതേതര സമൂഹമുള്ള ഇന്ത്യയിൽ ഇവരുടെ പ്രവർത്തനം അനുവദിക്കാനാകില്ല. സിമി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയാണ്. അതിനാലാണ് നിരോധനം തുടരുന്നത്.
നിരോധനത്തിന് ശേഷവും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. 36 ലധികം പോഷക സംഘടനകളാണ് സിമിക്കുള്ളത്. ഇവയിലൂടെ ധനസമാഹരണം നടത്തുകയും പഴയ പ്രവർത്തകരെ സംഘടിപ്പിച്ച് ലഘുലേഖകളും വിതരണം ചെയ്യുന്നു. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി ജമ്മു കാശ്മീരിലെ വിഘടന വാദികളുമായി ചേർന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സമ്പാദിക്കുന്നു. ഇതിലൂടെ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഇക്കാരണങ്ങളാലാണ് നിരോധനം തുടരുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സിമി നിരോധനം
2001 സെപ്തംബർ 27നാണ് സിമിയെ നിരോധിച്ചത്. 2019 ജനുവരി 31ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ഏറ്റവുമൊടുവിൽ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. 2014ൽ ഭോപ്പാൽ ജയിലിൽ നിന്ന് സിമി നേതാക്കൾ തടവു ചാടിയതും ആ വർഷം ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലും 2017ൽ ബോധഗയയിലും നടന്ന സ്ഫോടനങ്ങളും ഉൾപ്പെടെ സിമിക്കാർ ഉൾപ്പെട്ട 58 കേസുകളും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |