ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 18ൽ നിന്ന് കുറയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കൗമാര പ്രണയത്തിന്റെ മറവിൽ സമ്മത പ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 18ൽ നിന്ന് കുറയ്ക്കുന്നത് ശരിയല്ലെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടി. പ്രായപൂർത്തി ആകാത്തവരുടെ വൈകാരിക ആശ്രയത്വമോ നിശബ്ദതയോ പീഡകർക്ക് നിയമപരമായ സൗകര്യം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം കൗമാരക്കാരുടെ പ്രണയവും ശാരീരികവുമായ ബന്ധങ്ങളിൽ ജുഡിഷ്യൽ വിവേചനാധികാരം ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ ഉപയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. 18 വയസ്സായി നിശ്ചയിച്ചിട്ടുള്ള നിയമപരമായ പ്രായം കർശനമായും ഏകീകൃതമായും നടപ്പിലാക്കണം. പരിഷ്‌കരണത്തിന്റെ പേരിൽ പോലും, ഈ മാനദണ്ഡത്തിൽ നിന്നുള്ള ഏതൊരു വ്യതിയാനവു, കുട്ടികളുടെ സംരക്ഷണ നിയമത്തിലെ പുരോഗതിയെ പിന്നോട്ടടിക്കുന്നതിനും 2012 ലെ പോക്‌സോ ആക്ട് , ബി.എൻ.എസ് പോലുള്ള നിയമങ്ങളുടെ സ്വഭാവത്തെ ദുർബലപ്പെടുത്തുന്നതിനും തുല്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കുട്ടികൾക്ക് നൽകുന്ന സംരക്ഷണത്തിൽ നിന്നാണ് 18 വയസ്സ് പ്രായപരിധി ഉയർന്നുവന്നതെന്നും കേന്ദ്രം വ്യക്തമാക്കി. . പ്രായത്തിൽ ഇളവ് നൽകിയാൽ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ മറവിൽ ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നും കേന്ദ്രം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |