
കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിറഞ്ഞ പ്രതീക്ഷയോടെയാണ് തുരങ്കപാത പ്രവർത്തനത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിൽ വലതുതുരങ്കം നിർമ്മിക്കുന്ന ഭാഗത്താണ് പാറ തുരക്കലിന് തുടക്കമിട്ടത്. സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിംഗ് തുടങ്ങിയത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങൾ കിഫ്ബി, കൊങ്കൺ റെയിൽവേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികൾ പങ്കുവച്ചു.
കേരളത്തിന്റെ സമസ്ത മേഖലകളിലും തുരങ്കപാത സ്വാധീനം ചെലുത്തുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പാതയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും നേരെയുള്ള ബ്ലാസ്റ്റാണിതെന്നും കൂട്ടിച്ചേർത്തു. വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ലിന്റോ ജോസഫ് എം.എൽ.എ, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി.പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു. ഭോപ്പാലിലെ ദിലീപ് ബിൽഡ്‌കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാറുകാർ. 2025 ആഗസ്റ്റ് 31നാണ് മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |