ചേർത്തല: കൊവിഡ് പ്രതിസന്ധിയിൽ തകർന്ന ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിന് സർക്കാർ പ്രാമുഖ്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പ് ക്ഷേത്രം വക സ്ഥലത്ത് നിർമ്മിച്ച ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ലക്ഷം പേർ പ്രത്യക്ഷമായും 20 ലക്ഷം പേർ പരോക്ഷമായും ജോലി ചെയ്യുന്ന ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. കൊവിഡിൽ ജോലി നഷ്ടപ്പെട്ട ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് പലിശ രഹിത വായ്പ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തത്വമസി പദ്ധതി
നടപ്പാക്കും
തീർത്ഥാടന കേന്ദ്രങ്ങളിലെ സാദ്ധ്യതകളും സൗകര്യങ്ങളും വർദ്ധിപ്പിക്കാൻ തത്വമസി പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർക്കാർ കണിച്ചുകുളങ്ങര ദേവിക്ക് സമർപ്പിച്ച വലിയ കാണിക്കയാണ് പദ്ധതിയെന്ന് ദേവസ്വം പ്രസിഡന്റും ചടങ്ങിൽ മുഖ്യാതിഥിയുമായിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാകുന്നതിനായി അക്ഷീണം പരിശ്രമിച്ച മുഖ്യമന്ത്രി, മുൻ മന്ത്രിമാരായ തോമസ് ഐസക്, കടംപള്ളി സുരേന്ദ്രൻ എന്നിവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ആർ.നാസർ, വി.ജി. മോഹനൻ, സുദർശനാഭായി, സി.സി ഷിബു, ടി.പി. വിനോദ്, ടി.എസ്. സുഖലാൽ, എസ്. രാധാകൃഷ്ണൻ, വി.പി.ചിദംബരൻ, പി.കെ.ധനേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |