കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന് സർക്കാർ 3.31 ലക്ഷം രൂപ പ്രതിമാസ വാടക നിശ്ചയിച്ചത് പ്രതിസന്ധിയായി. കഴിഞ്ഞ ദിവസമാണ് വാടക സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
സർവകലാശാല പ്രവർത്തനം ആരംഭിച്ച 2020 ഒക്ടോബർ മുതലുള്ള 16 മാസത്തെ വാടകയായ 53.01 ലക്ഷം രൂപ ഒറ്റത്തവണയായി അടുത്തിടെ നൽകി. സ്വന്തം ആസ്ഥാന മന്ദിരം വൈകുന്നതിനനുസരിച്ച് വാടകയിനത്തിൽ വൻതുക സർവകലാശാലയ്ക്ക് നഷ്ടമാവും. കുരീപ്പുഴയിൽ സി.ജെ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ചൂരങ്കിൽ ബിൽഡിംഗിലെ 979.60 ചതുരശ്ര മീറ്റർ സ്ഥലമാണ് സർവകലാശാല ആസ്ഥാനമന്ദിരമായി ഉപയോഗിക്കുന്നത്. ഇതിനുള്ള വാടക പൊതുമരാമത്ത് വകുപ്പിന്റെ നിരക്ക് പ്രകാരമാണ് സർക്കാർ നിശ്ചയിച്ചത്.
സ്വന്തമായി ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് മൂന്ന് മാസത്തിനകം സ്ഥലം കണ്ടെത്താൻ സർവകലാശാല സിൻഡിക്കേറ്റിൽ ധാരണയായി. ഇതിനായി സർവകലാശാല പ്ലാനിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. എട്ട് മുതൽ 20 ഏക്കർ വരെ സ്ഥലമാണ് ലക്ഷ്യമിടുന്നത്. ഇത്രയധികം സ്ഥലം ഒരുമിച്ച് ലഭിക്കാൻ പ്രയാസമുള്ളതിനാൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്കും അനുബന്ധ സൗകര്യങ്ങളും രണ്ടിടത്തായി ക്രമീകരിക്കാനും ആലോചനയുണ്ട്. പള്ളിത്തോട്ടത്ത് റവന്യു വകുപ്പ് ഏറ്റെടുത്ത, ഹാരിസൺ പ്ലാന്റേഷന്റെ കൈവശമിരുന്ന ഭൂമിയും സർവകലാശാ പരിഗിണിച്ചിരുന്നു. ഇതിനിടയിലാണ് ഏറ്റെടുക്കലിനെതിരെ ഹാരിസൺ കോടതിയെ സമീപിച്ചത്.
രജിസ്ട്രാർ ഇന്ന്
സ്ഥാനമൊഴിയും
സർവകലശാലയുടെ ആദ്യ രജിസ്ട്രാറായ ഡോ. പി.എൻ. ദിലീപ് ഇന്ന് സ്ഥാനമൊഴിയും. മാതൃസ്ഥാപനത്തിലേക്ക് മടങ്ങാൻ അനുമതി നൽകണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയ്ക്ക് കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകിയിരുന്നു. കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അദ്ധ്യാപകനായ ദിലീപിനെ നാല് വർഷത്തേക്കാണ് സർക്കാർ നിയമിച്ചത്. എല്ലാ സർവകലാശാലകളുടെയും ആദ്യ രജിസ്ട്രാറെ സർക്കാരിന് നേരിട്ട് നിയമിക്കാം. പിന്നീടുള്ള നിയമനം സർവകലാശാല നേരിട്ടാണ് നടത്തേണ്ടത്. ഓപ്പൺ സർവകലാശാലയുടെ നിയമാവലിയിൽ ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ല. സൈബർ കൗൺട്രോളർ ഡോ. എം. ജയമോഹനാണ് രജിസ്ട്രാറുടെ താത്കാലിക ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |