തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം വിനാശകരമാണെന്ന് ചൂണ്ടിക്കാട്ടി, ചാൻസലർ പദവിയൊഴിഞ്ഞതായി അറിയിച്ച് കൊണ്ടുള്ള ഗവർണറുടെ കത്തിന് മൂന്ന് മറുപടിക്കത്തുകളാണ് മുഖ്യമന്ത്രി അയച്ചത്. ഗവർണറും സർക്കാരും ഏറ്റുമുട്ടലിന്റെ പാതയിൽ പോവേണ്ട കാര്യമില്ലെന്നും,
സംസ്ഥാനത്തെ 13 സർവകലാശാലകളുടെയും ചാൻസലറായി തുടരുന്നതാണ് സർക്കാരിന് താത്പര്യമെന്നുമാണ് കത്തുകളുടെ ഉള്ളടക്കം. എന്നാൽ ,രാഷ്ട്രീയ ഇടപെടലുണ്ടാവില്ലെന്ന് രേഖാമൂലം ഉറപ്പു കിട്ടിയാൽ തീരുമാനം പുനപരിശോധിക്കാമെന്നാണ് ഗവർണറുടെ നിലപാട്.
ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും, ഇതിനുള്ള ഓർഡിനൻസിൽ താൻ ഒപ്പിടാമെന്നുമാണ് മുഖ്യമന്ത്രിയെ ഗവർണർ അറിയിച്ചത്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള തന്റെ നിർദ്ദേശം സിൻഡിക്കേറ്റ് യോഗം പോലും വിളിക്കാതെ കേരള സർവകലാശാലാ വൈസ്ചാൻസലർ വി.പി.മഹാദേവൻ പിള്ള തള്ളിയതിൽ പ്രകോപിതനായാണിത്. ഗവർണറെ അനുനയിപ്പിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിനെ രാജ്ഭവനിൽ അയച്ചെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി ഇതുവരെ ഗവർണറെ നേരിൽക്കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചതുമില്ല.
. അതേസമയം, ഗവർണർക്ക് സ്വയം ഉപേക്ഷിക്കാനാവുന്നതല്ല ചാൻസലർ പദവി. സർവകലാശാലകളുടെ തലവനായി സർവാധികാരങ്ങളോടെ ഗവർണറെ ചാൻസലറാക്കിയത് നിയമസഭയാണ്. നിയമ ഭേദഗതി
വരുത്തുന്നത് വരെ ഗവർണർ ചാൻസലറായിരിക്കണം. ഓർഡിനൻസ് കൊണ്ടുവരാൻ
സർക്കാരിനോട് നിർദ്ദേശിക്കാനും ഗവർണർക്ക് അധികാരമില്ല. ഗവർണർ ചാൻസലർ പദവി വഹിക്കാത്തത് സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളെ ബാധിക്കില്ല. അപ്പീലുകൾ, പരാതികൾ, നിയമഭേദഗതികളും ഭരണ തീരുമാനങ്ങളും അംഗീകരിക്കൽ, കോടതിയിലെ കേസുകൾ എന്നിവയെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |