തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിന് സ്വന്തം നിലയിൽ സെർച്ച്കമ്മിറ്റി രൂപീകരിച്ചതു പോലെ മറ്റിടങ്ങളിലും നടപടിക്ക് സർക്കാർ നീക്കം. ഫിഷറീസ്, കാർഷിക വാഴ്സിറ്റികളിൽ ഗവർണറുടെ പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് വാഴ്സിറ്റികളിലും സമാന ഉത്തരവിറക്കാനും ശ്രമമുണ്ട്. ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം വി.സി നിയമനം സർക്കാരിന്റെ അധികാരപരിധിയിലാണെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.
കേരള, എം.ജി, കുസാറ്റ്, മലയാളം, കാർഷികം, ഫിഷറീസ്, നിയമം, സാങ്കേതികം, കണ്ണൂർ വാഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. ഗവർണർ പലവട്ടം ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റി പ്രതിനിധികളെ നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനായിട്ടില്ല. കേരള വാഴ്സിറ്റിയുടെ കേസിൽ സർവകലാശാല പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ നടപടികളെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വാഴ്സിറ്റികൾക്കെല്ലാം പ്രത്യേകം നിയമവും ചട്ടവുമുള്ളതിനാൽ അവ മറികടക്കാനാവില്ല. യു.ജി.സി, വാഴ്സിറ്റി, ചാൻസലർ എന്നിവരുടെ പ്രതിനിധികളാണ് കമ്മിറ്റിയിലുണ്ടാവേണ്ടത്. ഇതിനുപകരം യു.ജി.സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ, സിൻഡിക്കേറ്റ് എന്നിവരുടെ ഓരോ പ്രതിനിധിയും സർക്കാരിന്റെ രണ്ട് പ്രതിനിധികളുമാണ് സർക്കാരിന്റെ കമ്മിറ്റിയിലുള്ളത്.
കാർഷിക വാഴ്സിറ്റിയുടെ ആക്ടിൽ, വി.സി നിയമനം നടത്തേണ്ടത് ചാൻസലറാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് വകവയ്ക്കാതെയാണ് സെർച്ച് കമ്മിറ്റി ഉത്തരവിനുള്ള നീക്കം.
സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. എന്നാൽ പുതിയ കമ്മിറ്റിയിൽ രണ്ടു പേർ സർക്കാർ പ്രതിനിധികളാണ്.
ലക്ഷ്യം സുപ്രീംകോടതി
പുറത്താക്കിയ വി.സിയെ
വീണ്ടും നിയമിക്കൽ
നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വി.സി സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്. രാജശ്രീയെ വീണ്ടും നിയമിക്കാനാണ് സ്വന്തമായി അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയിലാണ് രാജശ്രീ ഇപ്പോൾ. യു.ജി.സി ചട്ടപ്രകാരം വി.സിയാവാൻ വേണ്ട 10 വർഷത്തെ പ്രൊഫസറായുള്ള പരിചയം അവർക്കുണ്ട്. യു.ജി.സിയുടെ അനുമതിയോടെ ഗവർണർ സ്വന്തമായി വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നടപടി തുടങ്ങിയത് അറിഞ്ഞാണ് സർക്കാർ സ്വന്തം കമ്മിറ്റിയുണ്ടാക്കി തിടുക്കത്തിൽ ഉത്തരവിറക്കിയത്.രാഷ്ട്രപതി നിരാകരിച്ച ബിൽ പ്രകാരം അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവിറക്കുന്നതിൽ നിന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പിന്മാറിയതായി അറിയുന്നു. അഡിഷണൽ സെക്രട്ടറി സി.അജയന്റെ പേരിലാണ് ഉത്തരവിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |