തിരുവനന്തപുരം: ഈശ്വര വിശ്വാസിയായ രാജീവ് ചന്ദ്രശേഖർ ദൈവത്തിനും മന:സാക്ഷിക്കും ശരിയെന്നു തോന്നുന്നത് മാത്രമേ ചെയ്യാറുള്ളൂ എന്ന് ഭാര്യ അഞ്ജു. രാഷ്ട്രവും രാഷ്ട്രീയവും ജീവിതവിശുദ്ധിയും അദ്ദേഹത്തിന് ജീവവായുവാണ്. രാഷ്ട്രസുരക്ഷയും സൈനികരുടെ ക്ഷേമവുമാണ് ഏറെ പ്രിയപ്പെട്ട വിഷയങ്ങൾ.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയുമായി ബന്ധപ്പെട്ട വിവാദമുയർന്നപ്പോൾ വളരെ അസ്വസ്ഥനായിരുന്നു അദ്ദേഹം. അങ്ങനെയാണ് ക്ഷേത്രസംരക്ഷണം സംബന്ധിച്ച കേസിൽ കക്ഷിചേർന്നത്. മക്കളുടെ സ്വാതന്ത്ര്യത്തിൽ ഒരിക്കലും ഇടപെട്ടിട്ടില്ല. പിതാവ് പകർന്ന ജീവിതനിഷ്ഠകൾ രാജീവ് സ്വന്തം മക്കളേയും പഠിപ്പിച്ചു. വീട് നന്നാകുമ്പോഴാണ് നാട് നന്നാകുന്നതെന്നാണ് രാജീവിന്റെ പക്ഷം.
രാജ്യത്തെ ഏതൊരു കുട്ടിയുടെയും ഭാവി സ്വന്തം മക്കളുടെ ഭാവിപോലെ സുരക്ഷിതമാകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഏത് കാര്യവും വിശദമായി പഠിച്ച് മികവും കുറവും വേർതിരിക്കുന്ന ശീലമുണ്ട്. വിഷയങ്ങളിലെ മെറിറ്റ് മാത്രം സ്വീകരിക്കും. ഏത് വിഷയവും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ എങ്ങനെ കൂടുതൽ ലളിതമാക്കി പരിഷ്‌കരിക്കാമെന്നും ചിന്തിക്കും.
അഭിഭാഷക വൃത്തിയുമായി ബന്ധപ്പെട്ട് വിദേശത്തായതിനാൽ മകൾ ദേവികയ്ക്ക് പ്രചാരണത്തിനെത്താൻ കഴിയാത്തതിൽ വിഷമമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |