തിരുവനന്തപുരം: നിയമനത്തിലെ അപാകത കണ്ടെത്തി ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയ സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്ക് നൽകണമെന്ന സർക്കാരിന്റെ ശുപാർശയും ഗവർണർ തള്ളി. കാർഷികോത്പാദന കമ്മിഷണർ, കാർഷിക സർവകലാശാല വി.സി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ ഭാരിച്ച ചുമതലകൾ ഇഷിതാ റോയിക്കുണ്ടെന്ന കാരണം പറഞ്ഞാണ് ശുപാർശ മടക്കിയത്. എൻജിനിയറിംഗ് കോളേജുകളിലെ മുതിർന്ന പ്രൊഫസർമാരുടെ പട്ടിക തിങ്കളാഴ്ച തന്നെ കൈമാറണമെന്ന് ഗവർണർ കർശന നിർദ്ദേശം നൽകി. സി.ഇ.ടി, ബാർട്ടൻഹിൽ എൻജിനിയറിംഗ് കോളേജുകളിലെ ഏതെങ്കിലുമൊരു പ്രൊഫസർക്ക് വി.സിയുടെ
ചുമതല കൈമാറിയേക്കും.
രാജശ്രീക്ക് പകരം ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥിന് ചുമതല നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരത്തേ ഗവർണർക്ക് ശുപാർശ നൽകിയിരുന്നെങ്കിലും നിരസിച്ചിരുന്നു. സജി ഗോപിനാഥിനും പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. എം.എസ്. രാജശ്രീക്കും നോട്ടീസ് നൽകിയിരുന്നു. നവംബർ മൂന്നിനകം മറുപടി നൽകിയാൽ മതി. അതിനുശേഷമാവും ഗവർണർ നടപടിയിലേക്ക് കടക്കുക. രാജശ്രീ സുപ്രീംകോടതി ഉത്തരവ് വന്നതുമുതൽ സർവകലാശാലയിലെത്താറില്ല. കോ-ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കപ്പെട്ട പി.വി.സി ഡോ.അയൂബും രാജശ്രീക്കൊപ്പം പുറത്താവും.
അതിനിടെ, ഗവർണക്കെതിരെ പ്രമേയം പാസാക്കിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിനെയിരെ നടപടിയെടുക്കുന്നതും പരിഗണനയിലാണ്. ചാൻസലർക്കെതിരായ പ്രമേയത്തിന് വി.സി അനുമതി നൽകിയത് അച്ചടക്ക ലംഘനനും ചട്ടവിരുദ്ധവുമാണെന്നാണ് വിലയിരുത്തൽ. രാജ്ഭവൻ നിയമ വിദഗ്ദ്ധരുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |