ആലപ്പുഴ: കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന് രൂപം കൊടുത്ത വാടപ്പുറം ബാവ ധീരനായ നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വാടപ്പുറം ബാവ ഫൗണ്ടേഷൻ സംഘടിപ്പിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷൻ ശതാബ്ദി ജന്മവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിമകളെപ്പോലെ കഴിഞ്ഞ ജനസമൂഹത്തെ ജീവിതത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ശ്രീനാരായണ ഗുരുദേവൻ നടത്തിയ പ്രവർത്തനത്തോടൊപ്പം ചേർന്നാണ് വാടപ്പുറം ബാവ തിരുവിതാംകൂർ ലേബർ അസോസിയേഷന് രൂപം കൊടുത്തത്. മുതലാളിമാർക്കെതിരെ സന്ധിയില്ലാതെ ജീവിതാവസാനം വരെ പൊരുതിയ തൊഴിലാളി നേതാവിനെ മറക്കുന്നത് നന്ദികേടാണെന്ന് സതീശൻ പറഞ്ഞു.
വാടപ്പുറം ബാവ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദനൻ എഴുതിയ വാടപ്പുറം ബാവ തമസ്‌കരിക്കപ്പെട്ട വിപ്ലവ നായകൻ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. കെ.വി. പ്രമോദിനു നൽകി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. വാടപ്പുറം ബാവ സ്മാരക സാഹിത്യ പുരസ്‌കാരം രവിവർമ്മ തമ്പുരാന് സ്വാമി സച്ചിദാനന്ദ സമ്മാനിച്ചു. സജീവ് ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അസ്പർശാനന്ദ, ഡോ. നെടുമുടി ഹരികുമാർ, ഷാബു പ്രസാദ്, പി.ഡി. ശ്രീനിവാസൻ, ജാക്‌സൺ ആറാട്ടുകുളം തുടങ്ങിയവർ സംസാരിച്ചു.
ഗുരുദേവനെ താഴ്ത്തിക്കാട്ടാൻ
ശ്രമം: സ്വാമി സച്ചിതാനന്ദ
ശ്രീനാരായണ ഗുരുദേവന്റെ സംഭാവനകളെ തമസ്കരിക്കുന്ന പ്രവണതകളാണ് സമൂഹത്തിൽ കണ്ടുവരുന്നതെന്ന് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പുതിയ നവോത്ഥാന നായകരെ സൃഷ്ടിക്കുന്ന സമൂഹം ഗുരുവിനെ താഴ്ത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്.വരാൻ പോകുന്നത് തൊഴിലാളികളുടെ കാലമാണെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ സന്യാസിയായിരുന്നു ഗുരുദേവൻ. ബുദ്ധൻ, നബി, യേശു തുടങ്ങിയവരെപ്പോലെ അവതാരപുരുഷനായ ഗുരു ലോകത്തെ ഒന്നായിക്കണ്ടുള്ള പ്രവർത്തനമാണ് നടത്തിയതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |