പൊന്നാനി: നവമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വൈറലായ ആ ബൈക്ക് യാത്രികൻ മലപ്പുറം വെളിയങ്കോടുണ്ട്. കാശ്മീരിലെ ബൈക്ക്‌യാത്രയ്ക്കിടെ വഴിയിൽ പട്ടാളക്കാരൻ തനിക്ക് ഭക്ഷണം നൽകുന്നതിന്റെ വീഡിയോ പ്രതീക്ഷകൾക്കപ്പുറം വൈറലായതിന്റെ സന്തോഷത്തിലാണ് വെളിയങ്കോട് മുസ്ല്യാരകത്ത് മിസ്ഹബ് എന്ന 18കാരൻ.
വെളിയങ്കോട് മുതൽ കാശ്മീർ വരെ തന്റെ ചേതക് സ്‌കൂട്ടറിൽ സഞ്ചാരമെന്ന ലക്ഷ്യം മാത്രമായിരുന്നു മിസ്ഹബിന്റെ മനസിലുണ്ടായിരുന്നത്. ജനുവരി ഒമ്പതിനായിരുന്നു യാത്രയ്ക്ക് തുടക്കം. ആഴ്ചകൾക്ക് ശേഷം 6000 കിലോമീറ്റർ താണ്ടി കാശ്മീരിലെ ബിനിയാൻ വഴി കൊടുംമഞ്ഞിലൂടെ കടന്നുപോകുമ്പോഴാണ് പട്ടാളക്കാരനായ കായംകുളം സ്വദേശി ബിബിൻ ചിത്രൻ മിസ്ഹബിന്റെ സ്‌കൂട്ടർ നിറുത്തിച്ചത്. പരിശോധനയ്ക്കാവുമെന്നാണ് കരുതിയത്. എന്നാൽ ആ പട്ടാളക്കാരൻ സ്‌നേഹത്തോടെ ഓടിവന്ന് ഭക്ഷണം കഴിച്ചോയെന്ന് ചോദിച്ച്, മറുപടി നൽകും മുമ്പേ ഒരു റൊട്ടി നൽകിതിരികെ വാഹനത്തിൽ കയറിപ്പോയി. അടുത്തെങ്ങും ഭക്ഷണം കഴിക്കാനുള്ള സൗകര്യമില്ലെന്ന് മനസിലാക്കി അവിടെയുണ്ടായിരുന്ന മറ്റു രണ്ട് പട്ടാളക്കാർ വയർ നിറയെ ചപ്പാത്തിയും കടലക്കറിയും ചൂടുചായയും നൽകി. കിലോമീറ്ററുകളോളമുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാത്തതിനാൽ അസഹ്യമായ വിശപ്പുണ്ടായിരുന്ന മിസ്ഹബിന് ഇത് വളരെ ആശ്വാസവും സന്തോഷവും നൽകി. ഇതിന്റെ വീഡിയോ നാട്ടിലെത്തിയ ശേഷം വെള്ളക്കുതിര എന്ന ഇൻസ്റ്റഗ്രാം പേജിൽ ഇട്ടതോടെ വൈറലായി. ഈ സമയം നാട്ടിലുണ്ടായിരുന്ന ബിബിൻചിത്രൻ വീഡിയോ കണ്ട് മിസ്ഹബിനെ വിളിച്ച് സന്തോഷമറിയിക്കുകയായിരുന്നു. തമിഴ്നാട്ടിൽ തൃശ്ശിനാപ്പള്ളിയിലെ ജിയോളജി വിദ്യാർത്ഥിയാണ് മിസ്ഹബ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |