കൊച്ചി: ബ്രഹ്മപുരത്തെ തീ എന്നു കെടുത്താനാവുമെന്നും, ഇനിയെത്രകാലം വിഷപ്പുക സഹിക്കണമെന്നും ചോദിച്ച ഹൈക്കോടതി, 24 മണിക്കൂറിനുള്ളിൽ പ്ളാന്റ് സന്ദർശിച്ച് റിപ്പോർട്ടും ചിത്രങ്ങളും നൽകാൻ ഉന്നതതല സമിതിക്ക് രൂപം നൽകി. തദ്ദേശഭരണവകുപ്പ് ചീഫ് എൻജിനിയർ, ശുചിത്വമിഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ റീജിണയൽ ഓഫീസിലെ ജോയിന്റ് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ, കൊച്ചി നഗരസഭാ സെക്രട്ടറി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്.
തീ എന്നു കെടുത്താനാവുമെന്ന ചോദ്യത്തിന് ,രണ്ടുദിവസത്തിനുള്ളിലെന്ന് ഫയർഫോഴ്‌സ് അധഃസ്ഥിതൻ, അധഃകൃതൻ പറഞ്ഞതായി കളക്ടർ വിശദീകരിച്ചെങ്കിലും, ഡിവിഷൻബെഞ്ച് ഈ മറുപടിയിൽ തൃപ്തരായില്ല. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും സമയം വേണമെന്ന് പറഞ്ഞാൽ എന്തു ചെയ്യുമെന്ന് ചോദിച്ച ഹൈക്കോടതി,
തീ അണയ്ക്കാനും പുക നിയന്ത്രിക്കാനുമുള്ള ബദൽ സംവിധാനങ്ങൾ നോക്കാനും നിർദ്ദേശിച്ചു. ബ്രഹ്മപുരം പ്ളാന്റിലെ തീപിടിത്തെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജി ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. പുറത്ത് അന്തരീക്ഷത്തിൽ പുക മൂടിക്കിടക്കുന്നത് കോടതി മുറിയിലിരുന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പുക നിമിത്തം തങ്ങൾക്കും കോടതി ജീവനക്കാർക്കും തലവേദനയടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും, ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കിൽ സ്വരം കടുപ്പിക്കേണ്ടിവരുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
പത്ത് ദിവസത്തിനകം വ്യക്തമാക്കണം
കൊച്ചിയിലെ മാലിന്യസംസ്കരണത്തിന് ശാശ്വതപരിഹാരവും ഇതു നടപ്പാക്കാനുള്ള സമയക്രമവും വ്യക്തമാക്കി പത്തു ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാൻ ഓൺലൈനിൽ ഹാജരായ തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോട് നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ മാലിന്യശേഖരണം ഇന്ന് തുടങ്ങണം. ഈ മാലിന്യങ്ങൾ ഒറ്റത്തവണത്തേക്ക് സമീപത്തെ സ്ഥാപനങ്ങളിലെ പ്ളാന്റുകളിലേക്ക് കൊണ്ടുപോയി സംസ്കരിക്കാൻ അഡി. ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണം. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയറെ കേസിൽ കക്ഷിചേർത്തു. പ്ളാന്റിലേക്ക് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം വൈദ്യുതികണക്ഷൻ നൽകിയിരുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഉറപ്പുകളിൽ 30 ശതമാനമെങ്കിലും പാലിച്ചിരുന്നെങ്കിൽ ഈ ദു:സ്ഥിതി ഉണ്ടാവില്ലായിരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ ഭാഗത്തും അനാസ്ഥയുണ്ട്. ട്രൈബ്യൂണൽ നിർദ്ദേശങ്ങളിൽ സ്റ്റേ വാങ്ങി ഏറെ നാളായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. സ്റ്റേ നീക്കും. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്നും ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച ഹർജി പരിഗണിക്കുമ്പോൾ നഗരസഭാ സെക്രട്ടറി എം. ബാബു അബ്ദുൾ ഖാദർ നേരിട്ട് ഹാജരാകണം. മറ്റ് ഉദ്യോഗസ്ഥർ ഓൺലൈൻ മുഖേന ഹാജരായാൽ മതി. .
സ്ഥിതി അത്ര നല്ലതല്ലെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ്കുമാർ വ്യക്തമാക്കി. പ്ളാന്റിലെ എട്ടു സെക്ടറുകളിൽ ആറിലും തീ കെടുത്തിയതായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. എസ്‌കവേറ്ററുകൾ ഉപയോഗിച്ച് മാലിന്യം ഇളക്കിമറിച്ച് ഉള്ളിലെ തീ വെള്ളമൊഴിച്ചു കെടുത്തുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. മാലിന്യങ്ങൾ പലപാളികളായി കിടക്കുന്നതിനാൽ ഉള്ളിലുള്ള തീ അണയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. നാലേക്കറോളം ഭാഗത്ത് ഇനിയും തീകെടുത്താനുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |