കോട്ടയം: എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കോട്ടയത്തു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കാവലിലായിരുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചില്ലുകൾ തകർത്തു. പത്തംഗ സംഘമാണ് ഓഫീലിലേക്ക് കല്ലും തീപ്പന്തവുമെറിഞ്ഞത്. ഇന്നലെ പുലർച്ചെ 2.45നായിരുന്നു ആക്രമണം.
ഓഫീസിന്റെ രണ്ടും മൂന്നും നിലകളിലെ ചില്ലുകളും ജനലുകളും തകർന്നു. കെട്ടിടത്തിന് മുന്നിലെ കൊടിയും കത്തിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റടക്കമുള്ളവരെ കഴിഞ്ഞദിവസം അക്രമിച്ച ഡി.വൈ.എഫ്.ഐക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ഡി.സി.സി നേതൃത്വം ആരോപിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ, കെ.സി, ജോസഫ്, ടി.എ. സലീം, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ചിത്രവും ദൃശ്യങ്ങളും സഹിതം പൊലീസിൽ പരാതി നൽകി.
'പൊലീസ് സംരക്ഷണയിലാണ് അക്രമികൾ കല്ലെറിഞ്ഞത്. പ്രതികളെ പിടിക്കാനുള്ള ധൈര്യം പൊലീസിനുണ്ടോയെന്ന് സംശയമുണ്ട്".
- തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
കെ.പി.സി.സി പ്രസിഡന്റ് അക്രമികളെ ന്യായീകരിക്കുന്നു: സി.പി.എം
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ആക്രമണം നടത്തിയവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന്റെ കരങ്ങളിലേൽപ്പിക്കാനുതകുന്ന അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്ര് പ്രസ്താവനയിൽ പറഞ്ഞു.
സി.പി.എമ്മിന്റെ സംസ്ഥാന കേന്ദ്രം ആക്രമിക്കപ്പെട്ടിട്ടും അത് തള്ളിപ്പറയാൻ യു.ഡി.എഫ് തയ്യാറായിട്ടില്ല. അക്രമികളെ ന്യായീകരിക്കുന്ന വിധമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന. ഇടതുപക്ഷ വിരുദ്ധ ശക്തികളാകെ ഈ നിലപാടാണ് സ്വീകരിച്ചു കാണുന്നത്.
വ്യക്തമായ രാഷ്ട്രീയ പദ്ധതികളോടെ പ്രവർത്തിക്കുന്ന അക്രമിസംഘങ്ങളെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള പ്രചാരണങ്ങളും ജനകീയ മുന്നേറ്റവും സംസ്ഥാനത്തെമ്പാടും സമാധാനപരമായി നടത്തണം. പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും എല്ലാ പ്രകോപനങ്ങളെയും അതിജീവിച്ച് ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളെയും വികസന സമീപനത്തെയും മുന്നോട്ടുകൊണ്ടുപോകുന്നതിൽ വ്യാപൃതരാവണം. പാർട്ടിക്കെതിരെ എതിരാളികൾ കെട്ടഴിച്ചുവിട്ടിരിക്കുന്ന വിവിധ രൂപത്തിലുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനാകണം. ആക്രമണത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി വിപുലമായ പ്രതിഷേധം സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |