തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) പട്ടികവർഗ്ഗ വിഭാഗം ഉദ്യോഗാർത്ഥികൾ പുറന്തള്ളപ്പെട്ട പശ്ചാത്തലത്തിൽ,അവരുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ സർവീസ് ചട്ടം ഭേദഗതി ചെയ്യണമെന്ന് സംസ്ഥാന പട്ടികജാതി-ഗോത്ര വർഗ്ഗ കമ്മിഷൻ സർക്കാരിനോട്
ആവശ്യപ്പെട്ടു.
ആദ്യത്തെ 20 തസ്തികകളിൽ ഒരെണ്ണം പട്ടികവർഗ്ഗക്കാർക്ക് നൽകണം. കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിൽ ഓരോന്നിലും 50 തസ്തികകളിലേക്കെങ്കിലും നിയമനം നടത്തണം. അല്ലെങ്കിൽ ഓരോ സ്ട്രീമിലും ഓരോ തസ്തിക അധികം സൃഷ്ടിച്ച് പട്ടികവർഗ്ഗക്കാർക്ക് നിയമനം നൽകണമെന്നും ചെയർമാൻ ബി.എസ്. മാവോജി, അംഗങ്ങളായ എസ്. അജയകുമാർ, സൗമ്യ സോമൻ എന്നിവർ നിർദ്ദേശിച്ചു.
കെ.എ.എസിൽ നിലവിൽ മൂന്ന് സ്ട്രീമുകളിലായി 35 വീതം തസ്തികകളിലേക്കാണ് നിയമനം. രണ്ട് ശതമാനം മാത്രം സംവരണമുള്ള പട്ടിക വിഭാഗങ്ങൾക്ക് 44, 92 സ്ഥാനങ്ങളാണ് നൽകിയത്. ഓരോ സ്ട്രീമിലും 35 തസ്തികകൾ മാത്രമുള്ളതിനാൽ പട്ടികവർഗ്ഗക്കാർ പുറന്തള്ളപ്പെട്ടു. രണ്ട്, മൂന്ന് സ്ട്രീമുകളുടെ മെയിൻ ലിസ്റ്റിൽ 32, 34 റാങ്കുകൾ പട്ടികവർഗ്ഗത്തിലെ ഉദ്യോഗാർത്ഥികൾ നേടിയെങ്കിലും റൊട്ടേഷൻ വ്യവസ്ഥ കാരണം നിയമനം കിട്ടില്ല. സംവരണ നിയമനത്തിനായുള്ള റൊട്ടേഷൻ ക്രമത്തിൽ ഭേദഗതി വരുത്തുകയോ തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കുകയോ വേണമെന്നാവശ്യപ്പെട്ടാണ് കമ്മിഷനിൽ ഉദ്യോഗാർത്ഥികൾ പരാതി നൽകിയിരുന്നു..
പട്ടികവർഗക്കാർക്ക് നിശ്ചയിക്കപ്പെട്ട ടേണുകളായ 44, 92 എന്നിവ ആദ്യഘട്ട റൊട്ടേഷനിൽ ഉൾപ്പെടില്ലെന്ന് സർക്കാർ കമ്മിഷനെ അറിയിച്ചു. കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്താലേ പട്ടികവർഗ്ഗക്കാർക്ക് നിയമനത്തിന് സാദ്ധ്യതയുള്ളൂവെന്ന് പി.എസ്.സിയും അറിയിച്ചു. മൂന്ന് സ്ട്രീമുകളാക്കാതെ 105 തസ്തികകളും ഒന്നായി പരിഗണിച്ചിരുന്നെങ്കിൽ രണ്ട് പട്ടികവർഗ്ഗക്കാർക്കെങ്കിലും നിയമനം ലഭിക്കുമായിരുന്നു. ഓരോ സ്ട്രീമിലും 35 തസ്തികകൾ മാത്രമായതിനാൽ പട്ടികവർഗ്ഗക്കാർ ഒഴിവാക്കപ്പെട്ടു. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള ആദിവാസികൾക്ക് നീതി ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |