തിരുവനന്തപുരം: കരാറുകാരെയും കൂട്ടി എം.എൽ.എമാർ മന്ത്രിയെ കാണാനെത്തുന്നതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞത് സി.പി.എമ്മിന്റെ നേരത്തേ മുതലുള്ള നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.എൻ. ഷംസീർ എം.എൽ.എയും മന്ത്രിയും തമ്മിൽ ഇതേച്ചൊല്ലി പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ ഇടഞ്ഞെന്ന വാർത്ത ഇന്നലെ വാർത്താസമ്മേളനത്തിൽ ലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സ്വന്തം അനുഭവകഥ വിവരിച്ച് മുഖ്യമന്ത്രി മന്ത്രിയെ പിന്തുണച്ചത്. നിയമസഭാകക്ഷി യോഗത്തിലെ ചർച്ച സംബന്ധിച്ചുണ്ടായ വാർത്ത ഇതുവരെയും നിഷേധിക്കാതിരിക്കുന്ന ഷംസീറിനെ തള്ളുകയാണ് പരോക്ഷമായി ഇതിലൂടെ മുഖ്യമന്ത്രി.
ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടമല്ല ഇതെന്ന് തുടക്കത്തിൽ സൂചിപ്പിച്ച ശേഷമാണ്, സി.പി.എമ്മിൽ ഇതുസംബന്ധിച്ച് വ്യത്യസ്താഭിപ്രായമില്ലെന്ന് മുഖ്യമന്ത്രി അടിവരയിട്ടത്. "ഇപ്പോഴെന്നല്ല, നേരത്തേ മുതൽ ഒരേ നിലപാടാണ്. 1996ൽ വൈദ്യുതിമന്ത്രിയായി പ്രവർത്തിച്ചവനാണ് ഞാൻ. അന്ന് ഒരു എം.എൽ.എ കരാറുകാരനെയും കൂട്ടി എന്നെ കാണാൻ വന്നു. ഞാൻ അയാളോട് പറഞ്ഞു, ഇത് നിങ്ങളുടെ ജോലിയിൽ പെട്ടതല്ല, കേട്ടോ. കരാറുകാരനെയും കൂട്ടി എം.എൽ.എ കാണാൻ വരേണ്ട കാര്യമില്ല. പാർട്ടിക്ക് അതിലൊരു നിലപാടുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഇത് പറഞ്ഞത് "- മുഖ്യമന്ത്രി വ്യക്തമാക്കി.
റോഡു പണി വൈകി: കരാറുകാർക്കെതിരെ നടപടി
റോഡ് പ്രവൃത്തിയിൽ നിരന്തരം അലംഭാവം കാട്ടുന്ന കരാറുകാർക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ദേശീയപാത 766ന്റെ നിർമ്മാണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ കരാർ കമ്പനിയായ നാഥ് ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് പിഴ ഈടാക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർ നിർദ്ദേശിച്ചു.
24 മീറ്റർ നീളമുള്ള കൾവർട്ടിന്റെ ഒരു ഭാഗത്തെ പ്രവൃത്തി ഒക്ടോബർ 15നകം തീർക്കണമായിരുന്നു. കരാർ കമ്പനി ഇക്കാര്യം മന്ത്രിക്ക് ഉറപ്പു നൽകിയിരുന്നു. കൂടാതെ താമരശേരി മുതൽ ചുരം വരെയുള്ള കുഴികൾ അടയ്ക്കാമെന്നും സമ്മതിച്ചു. എന്നാൽ കമ്പനി ഉറപ്പു പാലിച്ചില്ല. പ്രവൃത്തി വിലയിരുത്തിയ ഉദ്യോഗസ്ഥൻ കരാറുകാർക്ക് രേഖാമൂലം നിർദ്ദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. നിശ്ചയിച്ച സമയത്ത് പ്രവൃത്തി പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അകാരണമായി ജോലികൾ നീളുന്ന പദ്ധതികളുടെ വിവരങ്ങൾ മന്ത്രിയുടെ ഓഫീസ് ശേഖരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |