കൊച്ചി: ഇടുക്കിയിലെ ദൗർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ സി.പി.എമ്മിന്റെ ഒത്താശയോടെ കൊലക്കേസ് പ്രതികൾ ഉൾപ്പെടെ ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്രിമിനലുകൾ ആയുധം താഴെവയ്ക്കാനും അവരെ ജയിലിലേക്ക് തിരിച്ചയയ്ക്കാനും മുഖ്യമന്ത്രി നിർദ്ദേശിക്കണം. എസ്.എഫ്.ഐ പ്രവർത്തകന്റെ വിലാപയാത്രയ്ക്കിടെ കണ്ണൂരിൽ വ്യാപക അക്രമമുണ്ടായി. കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ 150 മുതൽ 291 ദിവസം വരെ പരോൾ കിട്ടി ക്വട്ടേഷനുകൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകുകയാണ്.
മുഖ്യമന്ത്രി ഒന്നിനെക്കുറിച്ചും സംസാരിക്കില്ല, നിയമസഭയിൽ ചർച്ച ചെയ്യില്ല. രാഷ്ട്രീയപ്പാർട്ടികളോടോ മാദ്ധ്യമങ്ങളോടോ അദ്ദേഹം സംസാരിക്കില്ല. സമ്പന്നരോടും പൗരപ്രമുഖരോടും മാത്രമാണ് സംസാരം. കെ-റെയിലിന് കേന്ദ്രാനുമതി കിട്ടിയെന്ന് പാർട്ടി പ്രസിദ്ധീകരണത്തിൽ മുഖ്യമന്ത്രി എഴുതിയാൽ പോരാ, ജനങ്ങളോട് പറയണം. ഏത് വകുപ്പിൽ നിന്നാണ് അനുമതി കിട്ടിയതെന്ന് വ്യക്തമാക്കണം. സി.പി.എം സമ്മേളനം കഴിഞ്ഞാൽ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരും. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചത് പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണെന്നും സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധിക്കാര ഭാഷ:ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധിക്കാരത്തിന്റെ ഭാഷയേ അറിയൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്തു വന്നാലും നടപ്പാക്കുമെന്നാണ് അവർ വിവാദ വിഷയങ്ങളിൽ പ്രതികരിക്കുന്നതെന്നും ഖാദർ കമ്മിറ്റി
റിപ്പോർട്ടിനെതിരെ പൊതുവിദ്യാഭ്യാസ സമിതിയുടെ (പി.വി.എസ്.എസ്) ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യവെ അദ്ദേഹംപറഞ്ഞു. മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മാറ്റിവച്ച റിപ്പോർട്ടാണ് വി. ശിവൻകുട്ടി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. തികച്ചും തുഗ്ളക് സമീപനമാണിതെന്നും ചെന്നിത്തല പറഞ്ഞു.
സംരക്ഷണസമിതി ചെയർമാൻ എം. സലാഹുദ്ദീൻ അദ്ധ്യക്ഷനായ ചടങ്ങിൽ എം.എൽ.എ കെ.പി.എ മജീദ്, ആർ.എസ്.പി ദേശീയ സമിതി അംഗം ബാബു ദിവാകരൻ, കെ.പി.എസ്.ടി.എ നേതാവ് സി. പ്രദീപ്, അഹമ്മദ് (കെ.എസ്.ടി.യു), ഡോ. എൻ.ഐ സുധീഷ് (കെ.എ.ടി.എ), എസ്. മനോജ് (എ.എച്ച്.എസ്.ടി.എ), സംരക്ഷണസമിതി ജനറൽ കൺവീനർ ആർ. അരുൺകുമാർ, ട്രഷറർ എ.വി ഇന്ദുലാൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാതെ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഇടുക്കിയിൽ എൻജിനിയറിംഗ് വിദ്യാർത്ഥി ധീരജിന്റെരക്തസാക്ഷിത്വം സി.പി.എം ഇരന്നു വാങ്ങിയതാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഉമ്മൻ ചാണ്ടി ഒഴിഞ്ഞു മാറി.
ഓരോന്ന് ഓരോരുത്തരുടെ ഭാഷയല്ലേ എന്ന് ,ഇതേക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ, ഈ വിഷയത്തിൽ സുധാകരനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ല. ഇടുക്കി സംഭവത്തിന് വേറൊരു വ്യാഖ്യാനം നൽകാനാകുമോ? അവിടെ സംഘർഷമുണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട്. എന്തായാലും നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. ഒരിക്കലും ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻഎല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണം. ഇതുമായി ബന്ധമില്ലാത്ത പ്രദേശങ്ങളിലും അക്രമങ്ങൾ നടക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെ ഇങ്ങനെ ആക്ഷേപിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല- ഉമ്മൻ ചാണ്ടി പറഞ്ഞു.
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തെ വെള്ളപൂശരുത്: എസ്.എഫ്.ഐ
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തെ മാദ്ധ്യമങ്ങൾ വെള്ളപൂശരുതെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു പറഞ്ഞു. എന്തക്രമം നടത്തിയാലും സംരക്ഷിക്കപ്പെടും എന്ന ബോധമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹ പറഞ്ഞു. ധീരജിന്റെ കൊലപാതകത്തെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ നിരന്തരം ന്യായീകരിക്കുന്നത് അതിന്റെ ഭാഗമാണ്. ധീരജിന്റെത് ആസൂത്രിത കൊലപാതകമാണ്. എസ്.ഡി.പി.ഐ പോലുള്ള സംഘടനകളിൽനിന്ന് ആയുധ പരിശീലനം ലഭിച്ചയാളാണ് ധീരജിനെയും കൂടെയുണ്ടായിരുന്നവരെയും കുത്തിയത്. മൂന്നുപേർക്കും ഇടനെഞ്ചിലാണ് കുത്തേറ്റത്. പ്രൊഫഷണൽ കൊലയാളി സംഘങ്ങൾക്കേ ഇത്തരത്തിൽ ചെയ്യാൻ കഴിയൂ. എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതും ഇതേ രീതിയിലാണ്. എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയുമാണ് കുറച്ചുകാലമായി കോൺഗ്രസിന്റെ നയങ്ങൾ തീരുമാനിക്കുന്നത്. കോൺഗ്രസിനകത്തെ ക്രിമിനലുകൾക്ക് എസ്.ഡി.പി.ഐ പരിശീലനം കൊടുക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് - കെ.എസ്.യു കൊലപാതക രാഷ്ട്രീയത്തിനെതിരെ നാളെ രാവിലെ 11ന് സംസ്ഥാനത്തെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും പ്രതിരോധ സദസ് സംഘടിപ്പിക്കുമെന്നും വി.പി. സാനു അറിയിച്ചു. വാർത്താസമ്മേളനത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, കേന്ദ്ര കമ്മിറ്റിയംഗം എ.പി. അൻവീർ, ആദർശ് എം. സജി, ജില്ലാ സെക്രട്ടറി ഷിബിൻ കാനായി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |