കൊച്ചി: യു.ഡി.എഫ് ഭരണകാലത്ത് ഏത് സ്ത്രീപീഡന കേസിലാണ് വെള്ളം ചേർത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നടി ആക്രമിക്കപ്പെട്ട കേസിൽ യു.ഡി.എഫ് കാലത്താണെങ്കിൽ നടനെ അറസ്റ്റ് ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വീണിടത്ത് കിടന്ന് ഉരുളലാണ്. അതിജീവിത കോടതിയിൽ പോകാനിടയായ സാഹചര്യം സർക്കാർ ഉണ്ടാക്കിയതാണ്. അന്വേഷണം വഴിതെറ്റിയെന്ന് അതിജീവിതയാണ് പറഞ്ഞത്. അതിനൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഇടനിലക്കാരെ വച്ച് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതാണ് പുറത്തുവന്നത്.
ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികൾ അതിക്രമത്തിന് ഇരയായി കെട്ടിത്തൂക്കപ്പെട്ട കേസിൽ അന്വേഷണം നടന്നില്ലെന്ന് കോടതി പറഞ്ഞത് പിണറായി വിജയന്റെ കാലത്താണ്. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ ഡി.വൈ.എഫ്.ഐക്കാരൻ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ വേണ്ട വകുപ്പുകൾ ചേർക്കാത്തതിന് സമരം നടക്കുന്നുണ്ട്. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ടുകൊണ്ട് തൃക്കാക്കരയിൽ യു.ഡി.എഫ് വിജയിക്കും.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് എന്തുകൊണ്ടെന്ന് കെ.സുധാകരൻ
നടിയെ ആക്രമിച്ച കേസിൽ രണ്ടാമത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറും രാജിവച്ചിട്ടും പുതിയ ആളെ നിയമിക്കാത്തതെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. അതിജീവിതയ്ക്ക് ഒപ്പമായിരുന്നു സർക്കാരെങ്കിൽ നിയമനം നടക്കുമായിരുന്നു.
തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിൽ ദുരൂഹതയുണ്ട്. കൂടുതൽ തെളിവുകൾ പുറത്ത് വന്ന പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടത്താതെയാണ് സർക്കാർ അന്തിമ റിപ്പോർട്ട് നൽകുന്നത്.
നടിയെ അധിക്ഷേപിച്ച സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽ.എഡി.എഫ് കൺവീനർ ഇ.പി.ജയരാജനും മന്ത്രി ആന്റണി രാജുവും പരസ്യമായി മാപ്പുപറയണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടുത്ത് കാലത്ത് നടന്ന നിയമനത്തെ തുടർന്നാണ് കേസ് വഴിതെറ്റാൻ തുടങ്ങിയതെന്ന് ആക്ഷേപമുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |