തിരുവനന്തപുരം: കൊവിഡ് കണക്കുകൾ സർക്കാർ പൂഴ്‌ത്തുകയാണെന്നും 25,000ലേറെ കൊവിഡ് മരണങ്ങൾ മറച്ചുവച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനത്തിലാണ്.
പ്രതിരോധം പരാജയപ്പെട്ടാൽ കാരണം പരിശോധിക്കണം, അതുണ്ടാകുന്നില്ല. കൊവിഡ് സംബന്ധമായ കാര്യങ്ങളിൽ സർക്കാരിന് പങ്കില്ലാതായി. അവലോകനം നടത്തുന്നത് ഒരുകൂട്ടരും കാര്യങ്ങൾ തീരുമാനിക്കുന്നത് മറ്റൊരു കൂട്ടരുമെന്ന നിലയിലേക്ക് കാര്യങ്ങൾ കൈവിട്ടു. ചികിത്സയ്ക്ക് ആശുപത്രികളിൽ സൗകര്യങ്ങളുമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ജനപ്രതിനിധികൾ ഇടപെട്ടിട്ടുപോലും ചികിത്സ ലഭിക്കുന്നില്ല. വീടുകൾ കൊവിഡ് കേന്ദ്രങ്ങളാകുന്നുവെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണസഹകരണം തുടരും. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ ലേഖനത്തിലൂടെയല്ല മറുപടി പറയേണ്ടത്.
കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പിന്റെ അതിപ്രസരമോ ബാഹ്യസമ്മർദ്ദങ്ങളോ ഉണ്ടായിട്ടില്ലെന്ന് സതീശൻ പറഞ്ഞു. അതൊന്നും വിലപ്പോകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാക്കളാരും ആർക്കുവേണ്ടിയും വാദിച്ചിട്ടില്ല. കെ.പി.സിസി അദ്ധ്യക്ഷൻ ചുമതലയേറ്റ ശേഷം ഏറ്റവും വേഗത്തിൽ ഡി.സി.സി പുനഃസംഘടന നടക്കുന്നത് ഇത്തവണയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |