തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ഭണഘടനാവ്യവസ്ഥ ലംഘിച്ചുണ്ടാക്കിയ നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പൗരത്വനിയമം റദ്ദാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. പൗരത്വ നിയമം സംബന്ധിച്ച് പത്രികയുടെ എട്ടാം പേജിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് സംശയമുണ്ടെങ്കിൽ അത് വായിച്ചുനോക്കാമെന്നും സതീശൻ പറഞ്ഞു.ദേശീയ തലത്തിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക വിശദീകരിക്കാൻ കെ.പി.സി.സി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷാന്യൂനപക്ഷങ്ങളുടെയും മതന്യൂനപക്ഷങ്ങൾക്കുമുള്ള സംരക്ഷണത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രകടനപത്രിക ഉറപ്പ് നൽകുന്നുണ്ട്. സ്ത്രീകൾ നൽകുന്ന നീതിയാണ് പത്രികയിലെ ഏറ്റവും വലിയ പ്രത്യേകത. ചെറുപ്പക്കാർക്ക് നാട്ടിൽ തന്നെ ജീവിക്കാൻ സഹായങ്ങളുണ്ട്. വിദ്യാഭ്യാസ സ്‌കോളർഷിപ്പടക്കം നൽകുമെന്നും വാഗ്ദാനമുണ്ട്. പരിസ്ഥിതിയെ ഉൾക്കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് പ്രകടനപത്രിക പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന്റെയും ഭരണഘടന മൂല്യങ്ങളുടെയും മാഗ്നാകാർട്ടയാണ് പ്രകടനപത്രികയെന്ന് അദ്ധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തമായ ഉറപ്പുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. സമൂഹത്തിൽ അർഹിക്കുന്ന പരിഗണന കിട്ടാതെ ഉപേക്ഷിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കും. രാഹുൽ ഗാന്ധി നടത്തിയ രണ്ടു യാത്രകളിൽ നിന്നും ലഭിച്ച ജനങ്ങളുടെ നിർദ്ദേശങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗരത്വ നിയമഭേദഗതി റദ്ദാക്കുമെന്ന് നേരത്തെ രാഹുൽ ഗാന്ധി പാർലമെന്റിലും പുറത്തും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ, സാമ്പത്തിക വിദഗ്ദ്ധരായ ഡോ. ബി.എ. പ്രകാശ്, ഡോ.മേരി ജോർജ്ജ്, ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ജി.വിജയരാഘവൻ, ഡോ. അച്യുത് ശങ്കർ എന്നിവർ സംസാരിച്ചു. ടി.യു. രാധാകൃഷ്ണൻ, എൻ.ശക്തൻ, പന്തളം സുധാകരൻ, വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, പീതാംബരക്കുറുപ്പ്, മണക്കാട് സുരേഷ്, ശരത്ചന്ദ്രപ്രസാദ്, ചെറിയാൻ ഫിലിപ്പ്, മോഹൻകുമാർ, ജി.എസ്. ബാബു, ജി. സുബോധൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |