തിരുവനന്തപുരം: പരാജയ ഭീതിയാൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം ഗൂഢനീക്കത്തിന്റെ ഭാഗമാണ് ബോംബ് നിർമ്മാണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നാട്ടിൽ കലാപ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഭയപ്പെടുത്തി പോളിംഗ് ബൂത്തിൽ എത്തിക്കാതിരിക്കാനുള്ള തന്ത്രമാണിത്. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാൻ മടിക്കാത്ത മാഫിയ സംഘമായി സി.പി.എം മാറിക്കഴിഞ്ഞു.
പാനൂരിലെ ബോംബ് നിർമ്മാണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയാണ് സി.പി.എം പ്രാദേശിക നേതാക്കൾ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിലും സി.പി.എം ഇതുതന്നെയാണ് ചെയ്തത്.
ബോംബ് നിർമ്മാണത്തിൽ യഥാർത്ഥത്തിൽ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാൻ സി.പി.എം തയ്യാറാകണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒപ്പിട്ട ആർ.എസ്.എസ് -സി.പി.എം കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളാകാനാണ് സാദ്ധ്യതയെന്നാണ് ഞങ്ങൾ കരുതുന്നത്. തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിർമ്മിച്ചവരെ സി.പി.എം തള്ളിപ്പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൊല്ലപ്പെട്ടയാൾ പാർട്ടിയുടെ രക്തസാക്ഷിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |