തിരുവനന്തപുരം: സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി രാഷ്ട്രീയപ്രേരിതമെന്ന് വിജിലൻസ് കോടതിയുടെ നിരീക്ഷണം.
സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥൻ ആദായനികുതി സെറ്റിൽമെന്റ് ബോർഡിന് നൽകിയ മൊഴിയിൽ നിരവധി രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളും പണംവാങ്ങിയെന്നുണ്ടായിരുന്നു. അവർക്കെതിരെ അന്വേഷണം ആവശ്യപ്പെടാതെ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്.
വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലല്ലാതെ വിജിലൻസ് അന്വേഷണം പാടില്ലെന്നും കോടതികൾ ഉത്തരവിടരുതെന്നും ഉന്നത കോടതികളുടെ ഉത്തരവുകളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി മാത്യുകുഴൽനാടന്റെ ഹർജി തള്ളിയത്. വിജിലൻസിനായി പ്രോസിക്യൂട്ടർ ആർ.എൽ രഞ്ജിത്ത് കുമാർ ഹാജരായി.
ഗൂഢാലോചന മറനീക്കി: സി.പി.എം
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളിയതോടെ പ്രതിപക്ഷവും മാദ്ധ്യമങ്ങളും നടത്തിയ ഗൂഢാലോചനയാണ് മറനീക്കി പുറത്തുവന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് ഗൂഢാലോചന നടന്നത്.
കമ്പനികൾ നിയമപരമായി നടത്തിയ ഇടപാടിൽ മുഖ്യമന്ത്രിയെ വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ തിരക്കഥകൾ പൊളിഞ്ഞു. രണ്ടു കമ്പനികൾ നിയമപ്രകാരം ഏർപ്പെട്ട കരാർ എന്നതിലപ്പുറം മറ്റൊന്നും കണ്ടെത്താൻ ആർക്കുമായിട്ടില്ല. സർക്കാർ എന്തെങ്കിലും വഴിവിട്ട സഹായം സി.എം.ആർ.എൽ ഉൾപ്പെടെ ആർക്കെങ്കിലും ചെയ്തുകൊടുത്തതായും തെളിയിക്കാനായില്ല. രാഷ്ട്രീയ താൽപര്യങ്ങൾ കുഴൽനാടന്റെ ഹർജിയുടെ പിന്നിലുണ്ടെന്ന പരാമൾശം വിധിയുടെ ഭാഗമായത് ഗൗരവത്തോടെ കാണണം.
ശല്യക്കാരൻ വ്യവഹാരിയായ കുഴൽനാടന്റെ ലക്ഷ്യം പൊതു സമുഹത്തിനുമുന്നിൽ പുകമറ സൃഷ്ടിച്ച് ചർച്ച കൊഴുപ്പിക്കലും രാഷ്ട്രീയ മുതലെടുപ്പുമായിരുന്നു. തനിക്കെതിരെയുള്ള അന്വേഷണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിച്ചത് . യാഥാർത്ഥ്യം തെളിഞ്ഞ സാഹചര്യത്തിൽ ആരോപണ മുന്നയിച്ചവർ കാര്യങ്ങൾ തുറന്നു പറഞ്ഞ് മാപ്പ് പറയണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്തവനയിൽ ആവശ്യപ്പെട്ടു.
കുഴൽനാടന്റെ ഹർജി ഒത്തുകളി: വി. മുരളീധരൻ
മാസപ്പടി കേസിൽ മതിയായ രേഖകളില്ലാതെ മാത്യുകുഴൽനാടൻ എം.എൽ.എ.കോടതിയെ സമീപിച്ചത് ഒത്തുതീർപ്പിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.ദേശീയതലത്തിൽ കോൺഗ്രസും സി.പി.എമ്മും സഖ്യകക്ഷികളാണ്. സഖ്യകക്ഷിയുടെ നേതാവായ മുഖ്യമന്ത്രിക്ക് ദോഷം വരാത്ത സമീപനം കോൺഗ്രസ് സ്വീകരിക്കുകയായിരുന്നു.ഇക്കാര്യം കോൺഗ്രസ് നേതൃത്വം വിശദീകരിക്കണം.മുഖ്യമന്ത്രിയുടെ 19 ദിവസത്തെ വിദേശ സന്ദർശനം സ്വകാര്യയാത്രയാണെങ്കിലും അതിനുള്ള പണത്തിന്റെ ഉറവിടം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |