കോട്ടയം: വിമർശനത്തിന് അതീതനെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം തുടർന്ന് സിപിഎം ജില്ലാ കമ്മറ്റികൾ. ഏറ്റവും ഒടുവിൽ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മറ്റികളിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുയർന്നത്. മുഖ്യമന്ത്രിയുടെ ശൈലി പാർട്ടിക്ക് ചേർന്നതല്ലെന്നും അത് തിരുത്തണമെന്നുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മന്ത്രിമാരിൽ വീണാ ജോർജ്, എംബി രാജേഷ്, കെ എൻ ബാലഗോപാൽ എന്നിവർക്കെതിരെയാണ് കാര്യമായ വിമർശനമുണ്ടായത്. ഒന്നാം പിണറായി സർക്കാരിൽ കെ കെ ശൈലജ വഹിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നായിരുന്നു ചില പ്രതിധിനികൾ ചോദിച്ചത്.
ആലപ്പുഴ ജില്ലാ സെക്രട്ടിറിക്കെതിരെയും വിമർശനമുയർന്നു. പാർട്ടി ശക്തികേന്ദ്രങ്ങളായ ഹരിപ്പാട്ടും കായംകുളത്തും പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ കാരണം വൻതോതിലുള്ള വിഭാഗീയതാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഇതൊഴിവാക്കാൻ പാർട്ടി ജില്ലാസെക്രട്ടറി ഒന്നും ചെയ്തില്ലെന്നുമായിരുന്നു വിമർശനം. സ്ഥാനാർത്ഥി നിർണയത്തിലും വീഴ്ച സംഭവിച്ചുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. തോമസ് ഐസക്ക് പത്തനംതിട്ടയ്ക്ക് യോജിച്ച സ്ഥാനാർത്ഥിയായിരുന്നില്ല. അദ്ദേഹത്തെ ആലപ്പുഴയിൽ പരിഗണിക്കാമായിരുന്നു എന്നും അവർ പറഞ്ഞു.
നവേകേരള സദസിൽ തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി പരസ്യമായി തിരുത്തിപ്പറഞ്ഞതിനെയാണ് കോട്ടയം ജില്ലാകമ്മറ്റിയിൽ ഏറെ വിമർശനം നേരിട്ടത്. ഇത് കേരളകോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷത്തിന് കാരണമായെന്നും പാർട്ടി സെക്രട്ടറിയുടെ വാർത്താസമ്മേളനങ്ങൾ വിശ്വസനീയമല്ലെന്നും വിമർശനമുയർന്നു. മന്ത്രിമാരുടെ പ്രകടനവും വിമർശനം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |