തിരുവനന്തപുരം: ഐഫോൺ അടക്കം നിർമ്മിക്കുന്ന അമേരിക്കൻ കമ്പനിയായ ആപ്പിളിലെ മോഹിപ്പിക്കുന്ന ജോലി രാജിവച്ചപ്പോൾ ബാർക്കർ ഭാസ്കരനെ പലരും കുറ്റപ്പെടുത്തി. എന്നാൽ, യു.എസിൽ കിട്ടുന്ന ആറക്കശമ്പളത്തേക്കാൾ സ്വന്തം രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ബാർക്കറിന് മോഹം. നാട്ടിലെത്തിയ ബാർക്കർ 2020ൽ ടെക്നോപാർക്ക് ആസ്ഥാനമാക്കി 'സാവ്റ്റോവ' എന്ന സ്വന്തം സ്റ്റാർട്ടപ്പ് തുടങ്ങി. യുദ്ധത്തിനടക്കം ഉപയോഗിക്കുന്ന ആളില്ലാ നിരീക്ഷണ കപ്പലുകളിൽ(അൺമാൻഡ് ബോട്ട്) ഉപയോഗിക്കാവുന്ന 'സാവി' എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചു. ജലശ്രോതസുകളുടെ നിലവാരം മെച്ചപ്പെടുത്തുന്ന അമൃത് പദ്ധതിയിലും സാവി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ട്. ഒരു പൊതുമേഖല ഷിപ്പിംഗ് കമ്പനിയുമായും സഹകരിക്കുന്നുണ്ട്. ആളില്ല ബോട്ടുകളിൽ പ്രൊപ്പല്ലർ, സെൻസർ, റഡാർ, ജി.പി.എസ്, ബാറ്ററി എന്നിവയെ നിയന്ത്രിക്കുന്നതിനും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. ബോട്ടിനുള്ളിൽ ആളില്ലെങ്കിലും ദിശ മനസിലാക്കി നീങ്ങുവാനും മുന്നിൽ തടസങ്ങൾ വരുമ്പോൾ അത് തിരിച്ചറിഞ്ഞ് മാറാനും സാവി ബന്ധിപ്പിച്ച ബോട്ടിന് സാധിക്കും. രഹസ്യസ്വഭാവമുള്ളതിനാൽ ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ബാർക്കർ ഭാസ്കരൻ വിസമ്മതിച്ചു.
വിവിധ കമ്പനികളിൽ ജോലിചെയ്യുമ്പോൾ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലടക്കം ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കഠിനാദ്ധ്വാനം കൊണ്ട് അത് മാറ്റിയെടുത്തു. ആപ്പിൾ വാച്ചിന്റെ ബയോമെഡിക്കൽ ഫീച്ചറുകൾ വികസിപ്പിക്കുന്ന 'ആപ്പിൾ വാച്ച് ഹെൽത്ത് ടീം' സംഘത്തെ നയിച്ചത് ബാർക്കറായിരുന്നു. 2014ലാണ് ജോലി രാജിവച്ച് നാട്ടിലെത്തിയത്. ഭാര്യ ഉമ (യു.എസിൽ എൻജിനിയർ ആയിരുന്നു),മക്കൾ ഇഷാനി,ഇവാനി. തിരുവനന്തപുരം പാച്ചല്ലൂരിലാണ് താമസം.
ആപ്പിളിൽ എത്തിയ വഴി
കൊട്ടാരക്കരയിലായിരുന്നു ബാർക്കറിന്റെ സ്കൂൾ പഠനം.സെന്റ് ഗ്രിഗോറിയോസ് കോളേജിൽ പ്രീഡിഗ്രി. ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ രണ്ടാം റാങ്കോടെ ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബിരുദം. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഡിജിറ്റൽ സിഗ്നൽ പ്രൊസസിംഗിൽ ബിരുദാനന്തര ബിരുദം. ബംഗളൂരുവിലെ സാസ്കെൻ എന്ന പ്രോഡക്ട് എൻജിനിയറിംഗ് കമ്പനിയിൽ ഒരുവർഷം ജോലി ചെയ്തശേഷം ചിപ്പുകൾ നിർമ്മിക്കുന്ന പോർട്ടൽപ്ലേയർ എന്ന യു.എസ് കമ്പനിയിലേക്കു മാറി. ആദ്യം ബംഗളൂരുവിൽ ആയിരുന്നു. 2000 ത്തിൽ യു.എസിലേക്ക് പോയി. ആപ്പിൾ അന്ന് പോർട്ടൽപ്ലേയറിന്റെ കസ്റ്റമറായിരുന്നു. ഇക്കാലത്താണ് ബാർക്കറിന് മൈക്രോസോഫ്റ്റിൽ ജോലി ലഭിക്കുന്നത്. ബാർക്കറിന്റെ കഴിവ് മനസിലാക്കിയ ആപ്പിൾ കമ്പനി, ബാർക്കറിന് ജോലി നൽകി തങ്ങളുടേതാക്കി. 2003ലാണ് ആപ്പിളിന്റെ ഐപോഡ് ടീമിൽ ഓഡിയോ എൻജിനിയറായി പ്രവേശിച്ചത്. പിന്നീട് ഐപോഡ് വീഡിയോ ടീമിൽ മാനേജരായി.
ആളില്ലാക്കപ്പലിന്റെ ഉപയോഗങ്ങൾ
1.യുദ്ധനിരീക്ഷണം കൂടുതൽ കാര്യക്ഷമമായും സുരക്ഷിതമായും ചെയ്യാം
2.കടലിന്റെ അടിത്തട്ടിലെ വിഭവശേഷിയും മണ്ണിന്റെ ഘടനയും കടലിൽ നഷ്ടപ്പെട്ട വസ്തുക്കളും കണ്ടെത്താം
3.ദുരന്തനിവാരണത്തിന് ഉപയോഗിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |