അമ്പലപ്പുഴ: നിയമബിരുദം മോഹിച്ച് 78കാരൻ പ്ളസ് വൺ തുല്യതാ പരീക്ഷയെഴുതി .
അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ളസ്മാരക ഗവ.എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ പുന്നപ്രവടക്ക് താന്നിപ്പള്ളിച്ചിറയിൽ പി.ഡി.ഗോപിദാസ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായംകൂടിയ പ്ളസ് വൺ തുല്യതാ പരീക്ഷാർത്ഥിയുമാണ്.
പറവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ ആറാംക്ളാസിൽ പഠനം അവസാനിപ്പിച്ചിരുന്നു.
പിന്നീട് കയർ ഫാക്ടറി തൊഴിലാളിയായും ബീഡിതെറുപ്പ് തൊഴിലാളിയായും പ്രവർത്തിച്ചു. പ്രായമായപ്പോൾ സുരക്ഷാ ജീവനക്കാരനായി. 65വയസ് കഴിഞ്ഞപ്പോൾ ജോലിനിർത്തി മക്കളോടൊപ്പം താമസമായി. ഭാര്യ ഇന്ദിര പന്ത്രണ്ട് വർഷം മുമ്പ് മരിച്ചു. വിവാഹിതരായ സമസ്യ, അനീഷ എന്നീ രണ്ടു പെൺമക്കളുണ്ട്. കൺസ്യൂമർഫെഡ് ജീവനക്കാരിയായ അനീഷക്കൊപ്പമാണ് ഇപ്പോൾ താമസം. ജോലിയൊക്കെ നിർത്തിവീട്ടിലിരുന്നപ്പോഴാണ് മകൻ പത്താംക്ളാസ് പാസാകണമെന്ന അമ്മയുടെ പഴയആഗ്രഹം സഫലമാക്കണമെന്ന തീരുമാനത്തിലയത്തിയത്. മക്കളും പൂർണപിന്തുണ നൽകിയതോടെ അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ.എച്ച്.എസ്.എസിൽ ഏഴാംക്ലാസ് തുല്യതാ പഠനത്തിന് ചേർന്നു. പത്താംക്ലാസ് പരീക്ഷയിൽ 3 എ പ്ലസ് നേടി വിജയിച്ചു.
അന്ന് സ്കൂളിൽനടന്ന അനുമോദന ചടങ്ങിൽ പ്രസംഗിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷിന്റെ ഉപദേശപ്രകാരമാണ് പ്ലസ് ടുവും പിന്നീട് നിയമവും പഠിക്കാൻ ആഗ്രഹം തോന്നിയത്. 2022ൽ പ്ലസ് വൺ പരീക്ഷ എഴുതിയെങ്കിലും ഇംഗ്ലീഷ് പരീക്ഷയിൽ ജയിക്കാനായില്ല. 2023ൽ അസുഖംമൂലം പരീക്ഷ എഴുതാനായില്ല. തുടർന്നാണ് ഇക്കൊല്ലം പരീക്ഷക്കെത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർത്ഥി ആഷിക് (21) ഉം പരീക്ഷ എഴുതാൻ ഗോപിദാസിന് ഒപ്പം ഉണ്ടായിരുന്നു. പരീക്ഷാഹാളിൽ നിന്ന് ഇറങ്ങിയ ഇരുവരെയും ആദരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും രാഷ്ട്രീയ, സാമൂഹ്യമേഖലകളിലെ പ്രമുഖരും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |