
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിച്ചതോടെ പാമ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് വന്യജീവി സംരക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ചൂട് കടുത്തതോടെയാണ് ഈർപ്പം തേടി വീടുകളിലും പരിസരത്തും പാമ്പുകളെത്തുന്നത്. പാമ്പിന്റെ ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പുകളെ കുറിച്ച് നാട്ടിൽ പ്രചരിക്കുന്ന ഒരു കാര്യത്തെ കുറിച്ചും ചർച്ച നടക്കുന്നു. ഇണയായ മറ്റൊരു പാമ്പിനെ ആരെങ്കിലും കൊന്നാൽ അത് കണ്ട പാമ്പ് പിന്നീട് ആ മനുഷ്യനെ കണ്ടെത്തി പ്രതികാരം ചെയ്യും എന്നതാണ് ആ വിശ്വാസം, എന്നാൽ ഈ വിശ്വാസത്തിന് തെളിവില്ല എന്നതാണ് യാഥാർത്ഥ്യം.
പാമ്പുകൾ മനുഷ്യരെ പോലെ ദീർഘകാല ഓർമ്മയോ വ്യക്തി വൈരാഗ്യമോ സൂക്ഷിക്കുന്ന ജീവികളല്ല. അവയുടെ പ്രധാന ലക്ഷ്യം ജീവൻ രക്ഷിക്കലും ഭക്ഷണം കണ്ടെത്തലുമാണ്., ജീവന് ഭീഷണി തോന്നുമ്പോൾ മാത്രമാണ് അവ ആക്രമിക്കുന്നത്. വളരെ ലളിതമായ മസ്തിഷ്ക ഘടനയാണ് പാമ്പുകളുടേത്. പ്രതികാരം, സ്നേഹം, വിദ്വേഷം തുടങ്ങിയ സങ്കീർണമായ വികാരങ്ങൾ പ്രകടിപ്പിക്കാൻ ആവശ്യമായ ലിമ്പിക് സിസ്റ്റം പാമ്പുകൾക്കില്ല. ഒരു മനുഷ്യനെ തിരിച്ചറിയാനോ അയാളെ ഓർത്തു വച്ച് മാസങ്ങൾക്ക് ശേഷം ആക്രമിക്കാൻ ഉള്ള ബുദ്ധി ശക്തി പാമ്പുകൾക്കില്ല എന്നർത്ഥം.
അതേസമയം ഒരു പാമ്പിനെ കൊന്ന സ്ഥലത്ത് മറ്റൊരു പാമ്പിനെ കാണാൻ സാദ്ധ്യതയുണ്ട്. അതിന് കാരണം മറ്റൊന്നാണ്. ആ പ്രദേശം പാമ്പുകൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥായായിരിക്കാം എന്നതാണ് ഒരു കാര്യം. മറ്റൊന്ന് പരിക്കേറ്റതോ മരിച്ചതോ ആയ പാമ്പുകളിൽ നിന്ന് പുറത്തുവരുന്ന ഫെറമോൺസ് മറ്റ് പാമ്പുകളെ ആകർഷിക്കും എന്നതാണ്. ഒരു പാമ്പ് കൊല്ലപ്പെടുമ്പോൾ അതിന്റെ ശരീരത്തിൽ നിന്ന് ചില പ്രത്യേക ഗന്ധങ്ങൾ പുറത്തുവരാറുണ്ട്. ഈ ഗന്ധം വായുവിലൂടെ പടരുകയും അടുത്തുള്ള പാമ്പുകളെ അവിടേക്ക് ആകർഷിക്കുകയും ചെയ്തേക്കാം. ഇതിനെയാണ് ആളുകൾ പ്രതികാരം എന്ന് തെറ്റിദ്ധരിക്കുന്നത് എന്നും വിദഗ്ദ്ധർ പറയുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഇണയുടെ മരണത്തിന് പാമ്പുകൾ മനുഷ്യരെ പിന്തുടർന്ന് പ്രതികാരം ചെയ്യും എന്നത് ഒരു മിഥ്യാധാരണയാണ്. അതിനാൽ പാമ്പിനെ കണ്ടാൽ ആക്രമിക്കാൻ ശ്രമിക്കാതെ സുരക്ഷിത അകലം പാലിക്കുക, വനംവകുപ്പ് ഉദ്യോഗസ്ഥരെയോ വിദഗ്ധരെയോ അറിയിക്കുക എന്നിവയാണ് ശരിയായ മുൻകരുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |