
ഫർണിച്ചർ വാങ്ങാൻ ഒരു ലക്ഷം വീതം
കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ വീടുകൾ കൈമാറ്റത്തിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ രേഖകൾ കൈമാറിയ 178 വീടുകളിലും വൈദ്യുതിയും കുടിവെള്ളവുമെത്തി. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും പ്രവർത്തനക്ഷമമായി. വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ അന്തിമഘട്ടത്തിലാണ്. മേയ് ആദ്യവാരത്തിൽ ഗൃഹപ്രവേശനം നടത്താനാണ് അധികൃതർ ആലോചിക്കുന്നത്.
വീടുകളുടെ മിനുക്കുപണികൾ ഉൾപ്പെടെ പൂർത്തിയാക്കി നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും. നേരത്തെ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയ വീട്ടിൽ ലീക്ക് പ്രൂഫ് നടത്തിയിരുന്നു. ഗുണഭോക്താവിന്റെ സാന്നിദ്ധ്യത്തിൽ അവസാനവട്ട പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയാകും റിപ്പോർട്ട് നൽകുക. മേയ് നാലിന്, വോട്ടെണ്ണലിന് മുൻപ് വീടുകൾ കൈമാറാനാണ് ആലോചന. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ സംഘടിപ്പിക്കില്ല.
ഗൃഹപ്രവേശനത്തിനു മുന്നോടിയായി വീടുകളിലേക്ക് ആവശ്യമായ ഫർണിച്ചർ വാങ്ങാൻ സർക്കാർ ഒരു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഫർണിച്ചർ വാങ്ങിയശേഷം ബില്ല് സമർപ്പിക്കുന്നതോടെ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണമെത്തും. ഒരാഴ്ചക്കുള്ളിൽ റോഡുകളുടെ ടാറിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |