തൃശൂർ: കൊവിഡ് പ്രതിസന്ധിയിൽ സൈക്കിളിൽ രാജ്യം ചുറ്റാൻ മോഹിച്ച അമലിന്റെ മനസിൽ ഒരു ചോദ്യം ബാക്കിയായി. രാത്രി എവിടെ കിടന്നുറങ്ങും? മുച്ചക്രസൈക്കിളിൽ 'മിനി കാരവൻ' എന്ന ആശയത്തിലേക്കാണ് ആലോചന ചെന്നെത്തിയത്.
മഴ നനയില്ല. വെയിലു കൊള്ളേണ്ട. മുറിവാടകയും ലാഭം.
കേച്ചേരി തലക്കോട്ടുകര ചിറപ്പറമ്പിൽ അമൽ (21) കോതമംഗലത്ത് നിന്ന് മുച്ചക്ര സൈക്കിൾ വാങ്ങിയാണ് 'ജിപ്‌സി ' എന്ന പേരിട്ട 'മിനി കാരവൻ' ഒരുക്കിയത്. മൂന്നു മാസം കൊണ്ട് പണിതീർത്തു. വർക്ക്‌ഷോപ്പുകാരുടെ സഹായത്തോടെ രണ്ടു പേർക്ക് കിടക്കാവുന്ന തരത്തിൽ ഷീറ്റ് ഘടിപ്പിച്ചു. ഇത് വലിച്ചുനീക്കാനും മടക്കിവയ്ക്കാനുമാകും.
സാധനങ്ങൾ സൂക്ഷിക്കാൻ മുകളിൽ രണ്ടു വലിപ്പ്. സൈക്കിളിന്റെ പിന്നിൽ നിന്ന് ഉള്ളിലേക്കു കയറാൻ വാതിൽ. ടയറിന് ബൈക്കിന്റെ ഡിസ്‌ക് ബ്രേക്ക്. ഷോക്ക് അബ്‌സോർബർ ഇല്ല. കുലുക്കം കൂടും. പണി ഏതാണ്ട് കഴിഞ്ഞപ്പോൾ ചെലവ് 1.30 ലക്ഷം രൂപ. സ്വന്തം കാമറയും അമ്മയുടെ സ്വർണാഭരണവും വിറ്റാണ് പണം കണ്ടെത്തിയത്. വലിയ കയറ്റം കയറാൻ സോളാർ പാനലും ചെറിയ എൻജിനും ഫിറ്റ് ചെയ്യണം. അതിന് അരലക്ഷം കൂടി വേണം.
വണ്ടിയുടെ ഭാരം കൂടി പക്ഷേ...
എല്ലാ പണിയും കഴിഞ്ഞപ്പോൾ വണ്ടിയുടെ ഭാരം 100 കിലോഗ്രാം. കുറച്ചുനാൾ നാട്ടിൽ ഓടിച്ചുപരിചയിച്ചപ്പോൾ അമലിന്റെ ഭാരം 80ൽ നിന്ന് 70 ആയി! പാചകം ചെയ്യാനുള്ള സൗകര്യവും സോളാർ ലൈറ്റും ഒരുക്കിയാൽ നാടുചുറ്റാനാകുമല്ലോയെന്ന സന്തോഷത്തിലാണ് അമൽ. പ്‌ളസ്ടു പാസായ ശേഷം തൃശൂരിലെ സ്വകാര്യസ്ഥാപനത്തിൽ നിന്ന് ബ്യൂട്ടീഷ്യൻ കോഴ്‌സ് പാസായിട്ടുണ്ട് . അച്ഛൻ സുരേഷ് കാർ ഷോറൂമിലെ ഡ്രൈവറാണ്. അമ്മയ്ക്ക് ചെറിയൊരു ഷോപ്പുണ്ട്. ജ്യേഷ്ഠ സഹോദരൻ ഗൾഫിലും ഇളയ സഹോദരൻ ജിം ട്രെയിനറുമാണ്.
''ട്രയൽ എന്ന നിലയ്ക്ക് ആദ്യം കേരളം ചുറ്റിക്കറങ്ങണം. അതിനുശേഷം ഇന്ത്യ മുഴുവൻ.
-അമൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |