കോട്ടയം: രാവിലെ ആറു മണിക്ക് പുസ്‌തകവും പൂക്കളുമായിറങ്ങുന്ന ആവണി സഞ്ചാരശേഷിയില്ലാത്ത അച്ഛന്റെ മാത്രമല്ല നാട്ടുകാരുടെയും ഭാഗ്യവഴിയാണ്. അച്ഛനെ മുച്ചക്രവാഹനത്തിലിരുത്തി തള്ളിക്കൊണ്ടുപോകുന്ന കോട്ടയം ചെങ്ങളം സ്വദേശിയായ ഈ ഏഴാം ക്ലാസുകാരിയിൽ നിന്ന് ഭാഗ്യക്കുറി വാങ്ങുന്നത് നാട്ടുകാരുടെ ശീലമാണിപ്പോൾ.
ഒളശ സി.എം.എസ് സ്‌കൂളിലെ വിദ്യാത്ഥിനിയാണ് ആവണി. അച്ഛൻ അജന്തേഷിനെ വീട്ടിൽ നിന്ന് ഒന്നരക്കിലോമീറ്റർ അകലെയുള്ള ചെങ്ങളം - ഏനാദി റോഡിൽ ലോട്ടറിക്കച്ചവടത്തിന് എത്തിക്കുന്നത് അവളാണ്.
രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് പഠിത്തമൊക്കെ കഴിഞ്ഞ് യൂണിഫോമും ധരിച്ച് സ്കൂൾ ബാഗുമായാണ് അച്ഛനൊപ്പമുള്ള യാത്ര. പിന്നിൽ നിന്നു തള്ളിയും കുഴിയും മറ്റും വരുമ്പോൾ മാറ്റിയും ശ്രദ്ധയോടെയാണ് വാഹനം കൊണ്ടുപോകുന്നത്. കയറ്റം വരുമ്പോൾ വണ്ടിതള്ളാൻ നാട്ടുകാരും സഹായിക്കും.
അതിനിടെ വീട്ടിൽനിന്ന് കൊണ്ടുവന്ന പൂക്കൾ ചെങ്ങളത്ത് കാവ് ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കും. തുടർന്ന് അച്ഛന്റെ നെറ്റിയിൽ ചന്ദനം തൊട്ട് ഉമ്മവയ്ക്കും. ക്ഷേത്രത്തിലും നിരവധിയാൾക്കാർ ടിക്കറ്റെടുക്കാനെത്തും. എട്ട് മണിയാകുമ്പോൾ ഏനാദി റോഡിലെ ബസ് സ്റ്റോപ്പിൽ അച്ഛനെ എത്തിക്കും. തുടർന്ന് ബസിൽ സ്കൂളിലേക്ക്. പിന്നെ പഠനകാര്യം മാത്രം. വൈകിട്ട് നാലു മണി കഴിയുമ്പോൾ ആവണിയൊ ഭാര്യ മിനിയോ വന്നാണ് അജന്തേഷിനെ തിരിച്ചു കൊണ്ടുപോകുന്നത്.
അജന്തേഷിന് ചലനമറ്റത് 13 വർഷം മുമ്പ്
അജന്തേഷ് 13 വർഷം മുൻപാണ് ജോലിക്കിടെ തളർന്നുവീണത്. പല ചികിത്സകൾ നടത്തിയെങ്കിലും ചലനശേഷി വീണ്ടെടുക്കാനായില്ല. കാഴ്ചയും കുറഞ്ഞു. ചെരുപ്പു നന്നാക്കലായിരുന്നു അജന്തേഷിന്റെ ജോലി. ശരീരം തളർന്നതോടെയാണ് ഭാഗ്യക്കുറി വില്പന തുടങ്ങിയത്. അതിനിടെ കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ മുച്ചക്രവാഹനവും കിട്ടി. ഭാര്യ മിനിക്കും ലോട്ടറിക്കച്ചവടമാണ്. മൂത്ത മകൾ ആരതി എട്ടാം ക്ലാസിലാണ്. പഠിക്കാൻ മിടുക്കിയായ ആവണിക്ക് ഡോക്ടറാവണമെന്നാണ് മോഹം. അതിനാൽ കിട്ടുന്ന സമയെല്ലാം പഠിക്കും. സ്കൂളിലെ അദ്ധ്യാപകർക്കും കൂട്ടുകാർക്കുമെല്ലാം വലിയ ഇഷ്ടമാണ് ആവണിയെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |