ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ ഏറ്റെടുത്ത സ്ഥലത്തിന് മതിയായ നഷ്ടപരിഹാരത്തുക ലഭിക്കാത്ത 3000ലധികം ഭൂഉടമകൾ ആർബിട്രേഷന് നൽകിയ അപേക്ഷകളിൽ തീർപ്പാക്കൽ വൈകുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 250അപേക്ഷകളിൽ മാത്രമാണ് പ്രാഥമിക വിചാരണ നടത്തിയത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആർബിട്രേഷൻ പ്രവർത്തനങ്ങൾക്കായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ത്രീഡി നോട്ടിഫിക്കേഷൻ അനുസരിച്ച് സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായ ഉടമകൾ ലഭിച്ച നഷ്ടപരിഹാരം കുറവായത് കാണിച്ചാണ് അപേക്ഷകൾ നൽകിയത്.
ഒരു അപേക്ഷ തീർപ്പാക്കാൻ കുറഞ്ഞത് മൂന്ന് തവണ ഹിയറിംഗ് നടത്തും. തർക്കങ്ങൾ ഉള്ളതാണെങ്കിൽ കൂടുതൽ തവണ വേണ്ടിവരും. ലഭിച്ച അപേക്ഷകളിൽ അന്തിമ തീർപ്പാക്കുന്നത് ഐ.എ.എസ് റാങ്കിലുള്ള ആളായിരിക്കണം. ആദ്യം ഓരോ അപേക്ഷയിലും എതിർ കക്ഷികളായ സ്ഥലം ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടികളക്ടർ, ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ പ്രതിനിധി എന്നിവരിൽ നിന്ന് വിവരങ്ങൾ ആരായും. തുടർന്ന് അടുത്ത തവണ സ്ഥലം ഉടമകളുടെ വിവരങ്ങളും കേൾക്കും. മറ്റ് തർക്കങ്ങൾ ഇല്ലെങ്കിൽ മൂന്നാം തവണ തീർപ്പ് കല്പിക്കും. തർക്കം ഉണ്ടെങ്കിൽ വിചാരണയുടെ എണ്ണം കൂടും.
മന്ദഗതിയിൽ
ഇപ്പോൾ മാസത്തിൽ രണ്ട് തവണയാണ് ആർബിട്രേഷൻ വിചാരണ നടക്കുന്നത്. ഈ അവസ്ഥയിൽ ഇത്രയും അപേക്ഷകളിൽ തീർപ്പാക്കാൻ വർഷങ്ങൾ വേണ്ടിവരും. എല്ലാ ദിവസവും വിചാരണ വേണമെന്നാണ് ആവശ്യമുയരുന്നത്.
നാല് ഹെക്ടർകൂടി ഏറ്റെടുക്കും
ജില്ലയിൽ 2018 ഫെബ്രുവരി 18, 2020 ജനുവരി 20, 2021 ജനുവരി 19 എന്നിങ്ങനെ മൂന്ന് തവണയായിട്ടായിരുന്നു സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം വന്നത്. ആദ്യവിജ്ഞാപനത്തിൽ ഉൾപ്പെട്ട് കല്ലിട്ട ഭാഗങ്ങളിലെ നാല് ഹെക്ടർ സ്ഥലം കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഓച്ചിറമുതൽ അരൂർ വരെയുള്ള 31വില്ലേജുകളുടെ പരിധിയിലുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നത്. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കല്ലിട്ട ഭാഗത്തെ ചില സർവേ നമ്പരുകൾ വിട്ടുപോയ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഈ ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിന് ത്രീ എ നോട്ടീഫിക്കേഷൻ കഴിഞ്ഞ ദിവസം സ്ഥലം ഏറ്റെടുക്കൽ വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ആക്ഷേപം സ്വീകരിക്കുന്നതിനുള്ള സമയപരിധി നോട്ടിഫിക്കേഷൻ തീയതി മുതൽ 29 ദിവസമാണ്. അതിന് ശേഷം 3ഡി നോട്ടിഫിക്കേഷൻ നടത്തി സ്ഥലം ഏറ്റെടുക്കൽ പൂർത്തികരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |