SignIn
Kerala Kaumudi Online
Saturday, 20 April 2024 7.52 AM IST

സംഭരണം പാളി, ആകെ കുരുങ്ങി കയർ മേഖല

coir
കയർ മേഖല

ആലപ്പുഴ : കയറിന്റെയും ഉത്പന്നങ്ങളുടെയും ഉത്പാദനത്തിന് അനുസരിച്ച് വിപണി കണ്ടെത്താൻ കഴിയാതെ വന്നതോടെ കയർപിരി മേഖലയും കയർ ഉത്പന്ന നിർമ്മാണമേഖലയും നിശ്ചലമായി. കയർപിരി മേഖലയിലെ ഉത്പാദനം 25ശതമാനം സഹകരണസംഘങ്ങൾ കുറച്ചതോടെ തൊഴിലാളികൾ തൊഴിലുറപ്പ് മേഖലയിലേക്ക് കൂടുമാറിത്തുടങ്ങി. ഓരോ സഹകരണ സംഘത്തിലും 200 മുതൽ 600 വരെ കിന്റൽ കയറാണ് കെട്ടിക്കിടക്കുന്നത്. സംഘങ്ങളുടെ ഗോഡൗണുകളിൽ കയർ കെട്ടികിടക്കുന്നതിനാൽ തൊഴിലാളികൾക്ക് 5,000 മുതൽ 12,000രൂപ വരെ വേതനം കുടിശ്ശികയാണ്. സംസ്ഥാനത്ത് 30കോടി രൂപയുടെ കയറാണ് സംഭരിക്കാനുള്ളതെന്ന് ഔദ്യോഗിക കണക്ക് . കയർഫെഡിന്റെ ഗോഡൗണുകളിൽ നിന്ന് കയർ പുറത്തേക്ക് പോകാത്തതിനാലാണ് സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന കയർ സംഭരിക്കാനാകാത്തത്.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആവശ്യമായ തീരുമാനം കയർഫെഡിന്റെ പുതിയ ഭരണസമിതിയിൽ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘം ഭാരവാഹികളും തൊഴിലാളികളും.

കയറിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഓരോ കയർ പ്രോജക്ട് ഓഫീർമാർക്കും കഴിഞ്ഞ കയർ കേരളയിൽ ടാർഗറ്റ് നൽകിയിരുന്നു. ഇതനുസരിച്ചാണ് സഹകരണസംഘങ്ങൾ കയറിന്റെ ഉത്പാദനം വർദ്ധിപ്പിച്ചത്. കയർഫെഡിന്റെ ഗോഡൗണുകൾക്ക് പുറമേ സ്വകാര്യ ഗോഡൗണുകളും വാടകയ്ക്കെടുത്ത് ആദ്യഘട്ടത്തിൽ കയർ സംഭരിച്ചെങ്കിലും ഗോഡൗണുകൾ വാടയ്ക്കെടുക്കേണ്ടെന്ന് സർക്കാർ നിർദ്ദേശിച്ചതോടെയാണ് സംഭരണം പ്രതിസന്ധിയിലായത്. കയർ കോർപ്പറേഷൻ വഴിയുള്ള ഉത്പന്ന വിപണനം കുറഞ്ഞതോടെ ചെറുകിട ഉത്പാദക മേഖലയും പ്രതിസന്ധിയിലായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീരൊഴുക്ക് സുഗമമാക്കാൻ 125കോടി രൂപയുടെ കയർപായ് വാങ്ങാമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കയർ കേരളയിൽ ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നെങ്കിലും ഇത് വാങ്ങാതെ വന്നതോടെയാണ് ഉത്പന്നങ്ങൾ കയർ കോർപ്പറേഷനിലും കയർമേഖലയിലെ ചെറുകിട ഫാക്ടറികളിലും കെട്ടിക്കിടക്കാനിടയാക്കിയത്.

തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്

സംസ്ഥാനത്തെ പത്തു പ്രോജക്ടുകളിലായി 40,000 കയർപിരി തൊഴിലാളികളും ഉത്പാദന മേഖലയിൽ 20,000 തൊഴിലാളികളുമാണ് പണിയെടുക്കുന്നത്. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും ഇപ്പോൾ കയർമേഖല നേരിടുന്നുണ്ട്. ഒരു തൊഴിലാളി 50 മുടി ആറാട്ടുപുഴ, വൈക്കം കയർ പിരിച്ചാൽ 350രൂപ കൂലിയായി ലഭിക്കും. ഇതിൽ 240രൂപ സഹകരണ സംഘവും 110രൂപ സർക്കാർ ഇൻകം സപ്പോർട്ട് സ്‌കീം പ്രകാരവുമാണ് നൽകുന്നത്. തൊഴിലുറപ്പിന് പോയാൽ ഇത്രയും കഷ്ടപ്പെടാതെ 319 രൂപ തൊഴിലാളികൾക്ക് വേതനം ലഭിക്കും. ഇതാണ് കയർമേഖലയിൽ നിന്നുള്ള തൊഴിലാളികളുടെ കൊഴിഞ്ഞു പോക്കിന് പിന്നിൽ.

കെട്ടിക്കിടക്കുന്ത് 30കോടി രൂപയുടെ കയർ

വേതന കുടിശിക : 5000 മുതൽ 12,000 രൂപ

തൊഴിലാളികൾ

കയർപിരി മേഖല : 40,000

ഉത്പാദന മേഖല : 20,000

"കയർസംഭരണം നടക്കാത്തത് സംഘങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു തുടങ്ങി. വേതനം പോലും നൽകാൻ കഴിയാത്തതിനാൽ തൊഴിലാളികൾ മറ്റ് മേഖലയിൽ തൊഴിൽ തേടി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ അടിയന്തരമായി ഇടപെട്ട് കയർഫെഡിലൂടെ കയർ സംഭരണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം.

-സി.വി.രാജീവ്, സംഘം പ്രസിഡന്റ്, പല്ലന-പാനൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.