ആലപ്പുഴ : ശില്പനിർമ്മാണത്തിൽ പരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും തന്റെ കരവിരുതിൽ മനോഹര നിർമ്മിതികളൊരുക്കി ശ്രദ്ധ നേടുകയാണ് ആലപ്പുഴ കരുവാറ്റ സ്വദേശി ടി.കെ.അജയൻ.തിരുവനന്തപുരം ആറ്റിങ്ങലിൽ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തെ കോൺക്രീറ്റ് റോക്കറ്റ് മുതൽ വിവിധ വീടുകളിലായി ആമയും, മുതലയും, കപ്പും സോസറും വരെയാണ് സിമന്റിൽ ഈ മേസ്തിരിപ്പണിക്കാരൻ നിർമ്മിച്ചത്.
പണിക്കിടെ തോന്നിയ കൗതുകമാണ് അജയനെ തിരക്കുള്ള ശില്പിയാക്കി മാറ്റിയത്. വെൽഡിംഗ്, പ്ലംബിംഗ് ജോലികളും, നിർമ്മാണ പ്രവൃത്തികളുമാണ് വർഷങ്ങളായി അജയന്റെ ജീവിത മാർഗം. സുഹൃത്തിന്റെ വീട്ടിലെ മേസ്തിരി പണിക്കിടെ കൗതുകത്തിനാണ് കിണറിന് പൂക്കൊട്ടയുടെ രൂപം നൽകിയത്. ആദ്യ പരീക്ഷണത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ജോലിക്ക് വിളിക്കുന്ന വീടുകളിൽ ശില്പ നിർമ്മാണത്തിന് അങ്ങോട്ട് അനുമതി ചോദിച്ചു തുടങ്ങി. കരുവാറ്റയിലെ ഒരുവീട്ടിൽ കൃത്രിമ ആമ്പൽക്കുളത്തിനോട് ചേർന്ന് മുതലയും ആമയും നിർമ്മിച്ചു. മിച്ചം വരുന്ന പൊട്ടിയ ഇഷ്ടികയും സിമന്റും മാത്രം ഉപയോഗിച്ചായിരുന്നു നിർമ്മാണം.
കരുവാറ്റക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്ര കോമ്പൗണ്ടിൽ ആമ്പൽക്കുളം നിർമ്മിച്ചപ്പോഴാണ് സമീപത്തൊരു കോൺക്രീറ്റ് മരം കൂടിയാകാമെന്ന ആശയം തോന്നിയത്. നിർമ്മാണം പകുതിയായപ്പോൾ മരത്തിലൊരു മയിൽ വിശ്രമിക്കുന്ന ചിത്രം അജയന്റെ മനസിൽ തെളിഞ്ഞു. ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഈ ശില്പം പൂർത്തിയാക്കിയതോടെ ആവശ്യക്കാർ അജയനെ തേടിയെത്തി തുടങ്ങി.
മനസിൽ കാണുന്ന രൂപമാണ് ശില്പങ്ങളിലൂടെ യാഥാർത്ഥ്യമാക്കുന്നത്. ചിത്രങ്ങൾ പോലും അവലംബമായി ഉപയോഗിക്കാറില്ല. ഇപ്പോൾ ഹരിപ്പാട്ട് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്ത് മലയും വെള്ളച്ചാട്ടവും ഒരുക്കുന്ന തിരക്കിലാണ്. ഓരോ വീടിന്റെയും ഭംഗി കൂട്ടുമ്പോഴും തടിപ്പലകയടിച്ച 'അക്ഷയ് ഭവനെന്ന' സ്വന്തം വീട് പുതുക്കി നിറയെ ശിൽപ്പങ്ങളുള്ള ഒരു വീട് നിർമ്മിക്കുകയെന്ന സ്വപ്നം അജയന്റെ മനസിൽ അവശേഷിക്കുന്നു. ഭാര്യ: ഷീജ. മക്കൾ: അക്ഷയ്, അഭിഷേക്.
ഒരുലക്ഷത്തിന്റെ കപ്പും സോസറും
കരുവാറ്റയിലെ പുതിയ വീടിന്റെ മുറ്റത്തെ കിണറിനാണ് കപ്പിന്റെയും സോസറിന്റെയും രൂപം നൽകിയത്. കപ്പിനോട് ചേർന്ന് നിർമ്മിച്ച സ്പൂണിലാണ് വെള്ളം കോരാനുള്ള തൊട്ടി സ്ഥാപിക്കാനുള്ള സൗകര്യം. ഇതേ വീടിന്റെ മറ്റൊരു ഭാഗത്ത് ചരിവ് വരുന്ന സ്ഥലത്ത് മണ്ണൊലിപ്പ് തടയാൻ ഇട്ട കോൺക്രീറ്റ് കൊണ്ട് മരത്തിന്റെ വേരുകൾ പണിതു. മുറിച്ച മരത്തിന്റെ രൂപത്തിൽ ഇരിപ്പിടങ്ങളും മേശയും തയ്യാറായി. ഒന്നേകാൽ ലക്ഷം രൂപയ്ക്കാണ് ഈ നിർമ്മാണം പൂർത്തിയാക്കാനായതെന്ന് അജയൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |