SignIn
Kerala Kaumudi Online
Saturday, 20 April 2024 9.31 AM IST

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൂക്ഷിക്കണം പോക്കറ്റ്

s

ആലപ്പുഴ : ബസ് യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക. കള്ളൻമാരെ കരുതിയില്ലെങ്കിൽ പോക്കറ്റിലെ പണം യാത്രാവസാനം വരെ കൂടെയുണ്ടാകില്ല. അമ്പലപ്പുഴ - ഹരിപ്പാട് റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസുകളിലാണ് പോക്കറ്റടിക്കാരുടെ ശല്യം അടുത്തിടെയായി വർദ്ധിച്ചിട്ടുള്ളത്. നിരവധി പേരുടെ പണമാണ് കഴിഞ്ഞ കുറേ ദിവസങ്ങൾക്കുള്ളിൽ ഈ റൂട്ടിൽ യാത്രയ്ക്കിടെ നഷ്ടമായത്. ചെറിയ തുകകൾ നഷ്ടപ്പെടുന്നവർ പരാതിയുമായി മുന്നോട്ടു പോകാത്തതിനാൽ പുറത്തറിയുന്നില്ലെന്ന് മാത്രം.

ഹരിപ്പാട് സ്വദേശിനിയുടെ ബാഗിലുണ്ടായിരുന്ന 4000 രൂപ നഷ്ടപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നിന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗിൽ നിന്നാണ് 4000 രൂപ നഷ്ടപ്പെട്ടത്. തന്നോട് ചേർന്ന് ഒരു സ്ത്രീ മുട്ടിയുരുമ്മി നിന്നിരുന്നതായി ഇവർ പറയുന്നു. ഇവരാകാം മോഷണം നടത്തിയതെന്നാണ് അനുമാനം. യാത്രാവസാനമാണ് പണം നഷ്ടപ്പെട്ട വിവരം യാത്രക്കാരി അറിഞ്ഞതെന്നതുകൊണ്ട് മോഷ്ടാവ് രക്ഷപ്പെട്ടു.

ബസ് യാത്രയ്ക്കിടയിൽ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി ഫോൺ കോളുകളാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ ദിവസവും എത്തുന്നത്. രേഖാമൂലം പരാതി ലഭിച്ചാൽ മാത്രമേ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറാൻ സാധിക്കൂവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. നാല് ദിവസത്തിനുള്ളിൽ ആറു പേരാണ് ബസ് യാത്രയ്ക്കിടയിൽ പണം നഷ്ടപ്പെട്ടതായി ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അറിയിച്ചത്.

മോഷണത്തെപ്പറ്റി ബസിനുള്ളിൽ വച്ച് തന്നെ പരാതി ഉന്നയിക്കുകയാണെങ്കിൽ പൊലീസിനെ സമീപിക്കാനും യാത്രക്കാരിൽ പരിശോധന നടത്താനും സാധിക്കും. പരാതി വൈകിയാൽ കെ.എസ്.ആർ.ടി.സി അധികൃതർക്ക് ഒന്നും ചെയ്യാനാകില്ല.ബസിനുള്ളിൽ നിന്ന് കളഞ്ഞു കിട്ടുന്ന പഴ്സുകൾ ഡിപ്പോകളിൽ സൂക്ഷിക്കാറുണ്ട്. മതിയായ തെളിവുകളുമായി ചെന്നാൽ ഇവ ഉടമസ്ഥർക്ക് തിരികെ ലഭിക്കും.

പിന്നിൽ വൻസംഘം

അമ്പലപ്പുഴ - ഹരിപ്പാട് റൂട്ടിലോടുന്ന ബസിലെ യാത്രക്കാരാണ് പോക്കറ്റടിയെപ്പറ്റി പരാതിപ്പെടുന്നവരിലധികവും. മോഷണം മാത്രം ലക്ഷ്യം വെച്ച് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരാണ് ഇതിന് പിന്നിൽ. സ്ത്രീകളാണ് മോഷണത്തിന് ഇരകളാകുന്നവരിൽ കൂടുതൽ. ഹാൻഡ് ബാഗുകളിലെ പുറത്തെ അറകളിൽ പണം സൂക്ഷിക്കുന്നതും ബാഗ് അലക്ഷ്യമായി തോളിലിടുന്നതും മോഷണസംഘത്തിന് വളമാകുന്നു. വനിതകൾ ഉൾപ്പെ‌ട്ട മോഷണ സംഘങ്ങളാണ് സംഭവത്തിന് പിന്നിൽ.

പരാതിയില്ലാത്തത് വളമാകുന്നു

അടുത്തിടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ പോക്കറ്റടി ആരോപണം ഉയർന്നത് തല്ലിന്റെ വക്കോളമെത്തിയിരുന്നു. യാത്രക്കാർ കൂട്ടത്തോടെ ഒരു സ്റ്റോപ്പിൽ നിന്ന് കയറിയതിന് തൊട്ടുപിന്നാലെയാണ് തന്റെ പഴ്സ് നഷ്ടപ്പെട്ടതായി ഒരു യുവാവ് പരാതി ഉന്നയിച്ചത്. ഇതോടെ ഒരു സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കാതെ ബസ് നേരെ പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. ഓരോരുത്തരെയും പരിശോധിക്കേണ്ടി വരുമെന്ന് വന്നതോടെ യാത്രക്കാർക്കിടയിൽ മുറുമുറുപ്പ് തുടങ്ങി. യാത്ര ഏറെനേരം വൈകുമെന്ന് വന്നതോടെ ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ യുവാവ് പരാതി നൽകാതെ പിൻമാറി. ഇതോടെ കള്ളനും രക്ഷപ്പെട്ടു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ആറു പേരാണ് ബസ് യാത്രയ്ക്കിടയിൽ പണം നഷ്ടപ്പെട്ടതായി അറിയിച്ചത്. യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് നൽകാനുള്ളത്

- എ.ടി.ഒ, കെ.എസ്.ആർ.ടി.സി ഡിപ്പോ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.