ആലപ്പുഴ: വോട്ടെടുപ്പിന് കഷ്ടിച്ച് 19 ദിവസം മാത്രം അവശേഷിക്കെ ലോക്സഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ചുവടുമുറുകി. അങ്കത്തട്ടിൽ ഇനി തീപാറും. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞദിവസം പൂർത്തിയാകുകയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വ്യക്തതവരികയും ചെയ്തതോടെ വരും ദിവസങ്ങളിൽ പൊരിഞ്ഞപോരിനാകും നാട് സാക്ഷ്യം വഹിക്കുക. നാടിളക്കിമറിച്ച് സ്ഥാനാർത്ഥി പര്യടനവും സ്വീകരണപരിപാടികളുമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നേറുന്ന ഘട്ടത്തിൽ നാടാകെ നേതാക്കളും പ്രവർത്തകരും ആവേശത്തിലാണ്. ആലപ്പുഴ നിലനിർത്തുന്നതിനൊപ്പം കേരളത്തിലെ എല്ലാ സീറ്റുകളിലും വിജയിക്കാനുള്ള തന്ത്രങ്ങൾ ഇടതുമുന്നണി പുറത്തെടുക്കുമ്പോൾ ആലപ്പുഴയടക്കം മുഴുവൻ സീറ്റുകളിലും വിജയം കൊയ്യാനാണ് യു.ഡി.എഫ് പരിശ്രമം. അതേസമയം ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗമായ ശോഭ സുരേന്ദ്രനെ കളത്തിലിറക്കി ആലപ്പുഴയെ എപ്ളസ് മണ്ഡലമാക്കി പോര് കടുപ്പിക്കുകയാണ് ബി.ജെ.പി.
കോൺഗ്രസിന്റെ പ്രമുഖ ദേശീയ നേതാവും ഏറെക്കാലം എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നിൽ സുരേഷിനെ നേരിടാൻ യുവനേതാവ് സി.എ.അരുൺകുമാറിനെ രംഗത്തിറക്കിയുള്ള ഇടതുമുന്നണിയുടെ പ്രതിരോധം ആലപ്പുഴയിലെ രണ്ടാം ലോക്സഭാ മണ്‌ഡലമായ മാവേലിക്കരയിലും രാഷ്ട്രീയമാപിനിയിൽ ഊഷ്മാവ് കൂട്ടി. കോൺഗ്രസ് വിട്ട് ബി.ഡി.ജെ.എസിലെത്തിയ ബൈജുകലാശാലയെ രംഗത്തിറക്കിയാണ് ഇവിടെ എൻ.ഡി.എയുടെ പോരാട്ടം.
മൂന്ന് മുന്നണികളുടെയും ദേശീയ നേതാക്കളും വരും നാളുകളിൽ ആലപ്പുഴയിലും മാവേലിക്കരയിലും പ്രചരണത്തിനെത്തും. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ മൂന്നിടങ്ങളിൽ രാഷ്ട്രീയ വിശദീകരണയോഗങ്ങളിൽ സംബന്ധിച്ചിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ഇന്ന് ആലപ്പുഴയിൽ യു.ഡി.എഫ് മണ്ഡല പര്യടന പരിപാടിയുടെ ഭാഗമാകുന്നുണ്ട്. മാത്രമല്ല ദേശീയ നേതാവെന്ന നിലയിൽ കെ.സി വേണുഗോപാലിനായി രാഹുലും പ്രിയങ്കയുമുൾപ്പെടെയുള്ള നേതാക്കൻമാർ ഇവിടെ പ്രചരണത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കളെ പ്രചരണത്തിനെത്തിക്കാനാണ് ബി.ജെ.പി നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |