ആലുവ: മണപ്പുറത്ത് യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽഫോണും കവർന്ന കേസിൽ ഒരാൾ പൊലീസ് പിടിയിലായി. അമ്പാട്ടുകാവിൽ വാടകയ്ക്ക് താമസിക്കുന്ന കരിമുകൾ മുല്ലശേരിവീട്ടിൽ കിരണെയാണ് (ജിത്തു - 23) ആലുവ പൊലീസ് പിടികൂടിയത്.
13ന് രാത്രി എട്ടോടെ ആലുവ മണപ്പുറത്തെത്തിയ കാടുകുറ്റി സ്വദേശി ലോയിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കിരണും സംഘവും മർദ്ദിച്ച് മൊബൈൽഫോണും പണവും കവരുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അമ്പാട്ടുകാവിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. കവർന്ന മൊബൈൽഫോൺ പ്രതിയിൽനിന്ന് കണ്ടെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി ഉൾപ്പെടെ ഏഴ് കേസുകളുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
സ്മൃതിമണ്ഡപം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി
ആലുവ: മണപ്പുറത്തെ വയലാർ രാമവർമ്മ സ്മൃതിമണ്ഡപം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ശിവരാത്രിയോടനുബന്ധിച്ച് സാംസ്കാരികോത്സം സംഘടിപ്പിക്കുന്നതിനായി ഒന്നരപ്പതിറ്റാണ്ടുമുമ്പ് നിർമ്മിച്ചതാണ് മണ്ഡപം.
കഴിഞ്ഞവർഷംവരെ ലോഹിതദാസ് സ്മൃതിമണ്ഡപമായിരുന്നു ഇത്. നിലവിലുള്ള ഭരണസമിതി പേരുമാറ്റിയതും വിവാദമായിരുന്നു. പേരുമാറ്റിയവരും വിവാദമുയർത്തിയവരുമെല്ലാം ശിവരാത്രി കഴിഞ്ഞാൽ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. പിന്നെ സാമൂഹികവിരുദ്ധരും കഞ്ചാവ് - ലഹരി കച്ചവടക്കാരും സ്മൃതിമണ്ഡപം കൈയടക്കും. മണപ്പുറത്തിന്റെ മദ്ധ്യഭാഗത്താണ് വലിയ മേൽക്കൂരയുള്ള മണ്ഡപം. മഴയും വെയിലും ഏൽക്കുകയുമില്ല.
ഭിക്ഷാടകരുടെയും നാടോടികളുടേയും വേഷത്തിൽവരെയെത്തി കഞ്ചാവ് കച്ചവടമുണ്ട്. വാങ്ങാൻ വരുന്നവരും വില്പനക്കാരും തമ്മിലുള്ള തർക്കം പലപ്പോഴും സംഘർഷത്തിലാണ് കലാശിക്കുന്നത്. പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |