കാളികാവ് : കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചി വിൽപ്പന നടത്തിയ സംഘത്തിലെ പ്രതികളിൽ നാലു പേരെ വനംവകുപ്പ് പിടികൂടി. ചെമ്മല സുബൈർ എന്നബാപ്പുട്ടി,(41), കൊടക്കുന്നൻ അബ്ദുൽ നഹാസ് (36), കിഴക്കൻ ഹാരിസ്(42), മരുത് മുത്തു ആർത്തല(55)എന്നിവരാണ് പിടിയിലായത്. വെടിവയ്ക്കാനുപയോഗിച്ച തോക്കും കാട്ടുപോത്തിന്റെ തലയും കണ്ടെടുത്തു. രഹസ്യകേന്ദ്രങ്ങളിൽ താമസിച്ചു വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിലെ നാലു പേരെ ഇനിയും പിടികൂടാനുണ്ട് . ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ മാസം 19നാണ് കേസിനാസ്പദമായ സംഭവം. നേരത്തെ 20 കിലോ മാംസം സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി ഡെപ്യൂട്ടി റെയ്ഞ്ചർ പി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കരുവാരക്കുണ്ട് കേരള പാന്ത്രയിലെ ചെമ്മല സുബൈർ എന്ന ബാപ്പുട്ടിയുടെ വീട്ടിൽ നിന്നാണ് നേരത്തെ മാംസം കണ്ടെടുത്തത്.
കാട്ടുപോത്തിനെ വേട്ടയാടിയ സ്ഥലവും വേട്ടയാടാൻ ഉപയോഗിച്ച തോക്കും മറ്റു അവശിഷ്ടങ്ങളും പ്രതികൾ വനപാലകർക്ക് കാണിച്ചു കൊടുത്തു. കൊമ്പും തോക്കും മാതുക്കുട്ടി മലയിലെ കുഴിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
കൂട്ടുപ്രതികളായ മാനുപ്പ എന്ന അബ്ദുറഹ്മാൻ, ജംഷീർ ബാബു, കൂന്തൽ നൗഷാദ്, പറങ്ങാടൻ ബീരാൻ എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്.
പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി. എസ്.എഫ്.ഒമാരായ എസ്. അരുൺദേവ്, എസ്. മനോജ്, ബി.എഫ്.ഒമാരായ വി.ജിബീഷ്, കെ.എസ്.സ്മിജു, എസ്. വിബിൻരാജ്, എസ്.എം. സുനിത, എൻ.ബി പ്രജിത്, ജോസ്വിൻ പ്രഷ്യസ്, ടി.സജീവൻ, വാച്ചർ ടി.എൻ. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |