അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ച് പണിത വീടും സ്ഥലവും ഒറ്റനിമിഷം കൊണ്ട് നഷ്ടമായപ്പോൾ കടലെടുത്ത് പോയത് അശ്വതിയുടെയും കുടുംബത്തിന്റെയും എക്കാലത്തെയും സ്വപ്‌നവും സമ്പാദ്യവുമാണ്. ഒന്നര വർഷം മുമ്പാണ് വീടും സ്ഥലവും നഷ്ടമായതെങ്കിലും നിർധന കുടുംബം ഇപ്പോഴും അതിന്റെ നടുക്കത്തിലാണ്. 2023 ജനുവരിയിലാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുതുവലിൽ അശ്വതിയുടെ വീട് കടൽകൊണ്ടുപോയത്. പാതിരാത്രിയോടെ വന്ന കൂറ്റൻ തിരമാലകൾ വീടും സ്ഥലവും കവർന്നതോടെ രണ്ട് മക്കളെയും രോഗിയായ അമ്മയേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന ആ കുടുംബം പൊട്ടിപ്പൊളിഞ്ഞ വാടക വീട്ടിൽ ജീവിതം തുടരുന്നു.
കടംവാങ്ങിയും സഹോദരിയുടെ സ്വർണം പണയം വച്ചും 15 ലക്ഷം രൂപ ചെലവഴിച്ച് പണിത സ്വപ്നഭവനവും നാലു സെന്റ് സ്ഥലം ഒരു നിമിഷം കൊണ്ട് ഇല്ലായതോടെ കുടുംബം സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ അഭയം നേടി. പിന്നീട് ജനപ്രതിനിധികളെത്തി മത്സ്യഫെഡിന്റെ ഗോഡൗണിലെ ഒറ്റമുറിയിൽ കൊണ്ടാക്കി. ഒരു വർഷത്തോളം അവിടെ കഴിഞ്ഞു. അവിടെ നിന്ന് മാറാൻ പറഞ്ഞതോടെ, ഒരു പൊട്ടിപൊളിഞ്ഞ വീട് 3000 രൂപയക്ക് വാടകക്കെടുത്തു. അവിടെയാണ് ഇപ്പോൾ താമസം.
കൈമലർത്തി
സർക്കാർ
വീടിനും സ്ഥലത്തിനുമായി മത്സ്യഫെഡിൽ നിന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. 6 ലക്ഷം വീടിനും ബാക്കി സ്ഥലത്തിനുമെന്നതാണ് കണക്ക്. മൂന്ന് സെന്റ് കണ്ടെത്തിയാൽ നാല് ലക്ഷം ഉടമയുടെ അക്കൗണ്ടിലെത്തും. എന്നാൽ, മൂന്ന് സെന്റ് സ്ഥലം നാല് ലക്ഷത്തിന് കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. അമ്പലപ്പുഴ ഭാഗത്ത് ഒരുസെന്റിന് തന്നെ മൂന്ന് ലക്ഷം വിലവരും. സ്ഥലംവാങ്ങി വീട് വച്ചാൽ മാത്രമേ 6 ലക്ഷം ഘട്ടംഘട്ടമായി ലഭിക്കുകയുള്ളൂ. ഓഫീസുകൾ തോറും കയറിയിറങ്ങി അശ്വതി രേഖകളെല്ലാം ശരിയാക്കിയെങ്കിലും ഇപ്പോൾ അറിയുന്നു, സർക്കാരിന്റെ കൈയിൽ ഫണ്ടില്ലെന്ന് !
നെടുവീർപ്പിടുകയേ
നിവൃത്തിയുള്ളു
അശ്വതി ആസ്‌തമ രോഗിയാണ്. ഇപ്പോൾ ശ്വാശകോശത്തിന് ദ്വാരവുമുണ്ട്. ഇതിന്റെ ചികിത്സയ്ക്കായി 3 ദിവസത്തിലൊരിക്കൽ 500 രൂപ വേണം. ഭർത്താവ് അജി മത്സ്യതൊഴിലാളിയാണ്. അമ്മ ലീല ഹൃദ്‌രോഗിയാണ്. മൂത്ത മകൻ അജയ് ദേവ് പ്ലസ് ടുവിനും അശ്വിൻ ഒമ്പതിലും പഠിക്കുന്നു. ലഭ്യതക്കുറവ് കാരണം അജിക്ക് കാര്യമായി മത്സ്യവും
ലഭിക്കുന്നില്ല. വാടകവീടിന്റെ വൈദ്യുതി ബില്ല് അടക്കാൻ പോലും കടം വാങ്ങേണ്ട ഗതികേടിലാണ്.
ഏഴോളം കുടുംബങ്ങൾ ഇത്തരത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് വാടകവീട്ടിൽ കഴിയുന്നുണ്ട്. ഒറ്റനിമിഷംകൊണ്ട് എല്ലാം കവർന്നെടുത്ത കടലിലേക്ക് നോക്കി നെടുവീർപ്പിടുകയേ ഇവർക്ക് നിവൃത്തിയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |