അമ്പലപ്പുഴ: വൃക്കരോഗിയായ ജീജയുടെ ചികിത്സാ സഹായത്തിനായി പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച ഇരുപത്തിരണ്ടുലക്ഷത്തിമുപ്പത്തിയെണ്ണായിരത്തി എൺപത്തിയഞ്ചു രൂപ ബാങ്കിൽ നിക്ഷേപിക്കാനുള്ള ജനകീയ സമിതിയുടെ തീരുമാനം അട്ടിമറിക്കുകയും തുക സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്ത സമിതി ചെയർമാൻ എച്ച്. സലാം എം.എൽ.എ, കൺവീനർ യു. രാജുമോൻ എന്നിവർക്കെതിരെ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം എൻ.ഷിനോയ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്തു. മൂന്നുവർഷം മുമ്പാണ് നാട്ടുകാരിൽ നിന്ന് എം.എൽ.എ.യും അമ്പലപ്പുഴ തെക്ക് -വടക്ക് പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ ജാതി -മത സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരും ഒരുമിച്ചു ചേർന്നാണ് ജീജാ ചികിത്സ സഹായ സമിതി രൂപീകരിച്ച് ധനസമാഹാരണം നടത്തിയത്. ജനകീയ സമിതിയുടെ പ്രചാരണ ചെലവുകൾക്ക് മാറ്റി ബാക്കിത്തുകയായ ഇരുപത്തിരണ്ടുലക്ഷത്തിമുപ്പത്തിയെണ്ണായിരത്തി എൺപത്തിയഞ്ചു രൂപ അമ്പലപ്പുഴ ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കാനായിരുന്നു തീരുമാനം. ചികിത്സ ചെലവിന് ആവശ്യമായ തുക ഘട്ടങ്ങളായി ചെക്ക് വഴി ജീജയുടെ കുടുംബത്തിന് ഏൽപ്പിക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, മൂന്നുകൊല്ലം കഴിഞ്ഞിട്ടും ചികിത്സ നടക്കാതെ വന്ന സാഹചര്യത്തിലാണ് തട്ടിപ്പ് പുറത്തായതും പരാതി നൽകിയതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |