കുട്ടികളുടെ മനോനിലയിൽ രക്ഷിതാക്കൾക്ക് ആശങ്ക
ആലപ്പുഴ: ഫുൾ എ പ്ലസ്, നാടാകെ അനുമോദനം, പത്രത്തിൽ ഫോട്ടോ. പത്താം ക്ലാസിലെ മികച്ച വിജയം ആഘോഷമാക്കി അഡ്മിഷന് കാത്തിരുന്നവരെ പക്ഷേ അലോട്ട്മെന്റ് ലിസ്റ്റ് ചതിച്ചു. ഒന്നിലും പേരില്ല. നാട്ടിൽ ഒന്നാമനെന്ന് പേര് നേടിയിട്ടും സീറ്റ് ലഭിക്കാതെ വന്നതോടെ ഉണ്ടായ ആഘാതം പല കുട്ടികളുടെയും മാനസികാരോഗ്യത്തെ ബാധിച്ചതായി രക്ഷിതാക്കളും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും വെളിപ്പെടുത്തുന്നു.
മുഹമ്മ സ്വദേശിനിയായ പത്താം ക്ലാസുകാരിയെ പരീക്ഷാ ഫലം വന്നപ്പോൾ മന്ത്രി നേരിട്ടെത്തിയാണ് അനുമോദിച്ചത്. പക്ഷേ സീറ്റ് ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കുട്ടി മാനസികമായി തകർന്നു. ശരീരമാകെ കുരുക്കൾ പോലെ തടിച്ചു. സ്വകാര്യ ആശുപത്രിയിൽ ത്വക് രോഗ വിഭാഗത്തിൽ വിശദമായ പരിശോധന നടത്തി. കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. ഇപ്പോൾ കുട്ടി ആരോടും സംസാരിക്കാറില്ല. മുറിയിൽ നിന്ന് പുറത്തിറങ്ങില്ല. മകളുടെ മാനസികാവസ്ഥയിൽ ആവലാതിപ്പെട്ട് മുറിയോട് ചേർന്ന് കാവലിരിക്കുകയാണ് രക്ഷിതാക്കൾ.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മാനസികാരോഗ്യ വിദഗദ്ധർ പറയുന്നു. മുമ്പും ഇത്തരം കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ വിജയികളുടെ എണ്ണം കൂടിയതോടെ സമാനമായി മാനസികാഘാതം നേരിട്ടവരുടെ എണ്ണവും വർദ്ധിച്ചു.
സീറ്റ് ധാരാളം, എന്നിട്ടും!
മറ്റ് ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയിൽ പ്ലസ് വണ്ണിന് 722 സീറ്റുകൾ അധികമുണ്ട്. എന്നാൽ ഫുൾ എ പ്ലസ് നേടിയവരുൾപ്പെടെ ഭൂരിഭാഗം പേരും ഓപ്ഷൻ നൽകിത് സയൻസ് വിഷയങ്ങൾക്കാണ്. ഗ്രേസ് മാർക്ക് കൂടി ചേർന്ന് വന്നപ്പോൾ മുഴുവൻ എ പ്ലസ് നേടിയവരെ പിന്തള്ളി എട്ട് എ പ്ലസുകാർ പോലും സീറ്റ് നേടി. എസ്.എസ്.എൽ.സിക്ക് പഠിച്ച അതേ സ്കൂളിലാണ് ഹയർ സെക്കൻഡറിക്ക് അപേക്ഷിക്കുന്നതെങ്കിൽ രണ്ട് പോയിന്റ് ബോണസായി ലഭിക്കും. ഹയർ സെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളിൽ നിന്നുള്ളവർക്ക് ഈ പോയിന്റ് നഷ്ടപ്പെടുന്നതുമൂലം തഴയപ്പെടും.
പിന്നിലാക്കിയ വഴി
എസ്.എസ്.എൽ.സിക്ക് 90 മുതൽ 100 ശതമാനം മാർക്ക് വരെ എ പ്ലസും 80-89 ശതമാനം മാർക്ക് എയുമാണ്. 90 ശതമാനം മാർക്ക് നേടിയ കുട്ടിക്ക് ഏതെങ്കിലും ബോണസ് പോയിന്റ് ഉണ്ടെങ്കിൽ അവർ 100 ശതമാനം മാർക്ക് നേടിയ കുട്ടിയെ മറികടന്ന് അഡ്മിഷൻ നേടും. ഒരേ ക്ലാസിലെ കുട്ടികളെ വിലയിരുത്തുമ്പോൾ പഠന മികവ് പുലർത്തുന്നവർ നേരിടുന്ന അവഗണന അവരിൽ കടുത്ത മാനസിക സമ്മർദ്ദവും നിരാശയും വിദ്വേഷവും സൃഷ്ടിക്കുന്നു.
''
പൊതു അനുമോദനങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷം സീറ്റ് ലഭിക്കാത്ത അവസ്ഥ കുട്ടികളെ ഡിപ്രഷനിലേക്ക് തള്ളിവിടുകയാണ്. സയൻസ് വിഷയങ്ങളും വമ്പൻ സ്കൂളുകളും മാത്രം ലഭിച്ചാലെ ജീവിത വിജയമുണ്ടാകൂ എന്ന കാഴ്ച്ചപ്പാട് ആദ്യം മാറണം. കുട്ടികൾക്ക് ആവശ്യമെങ്കിൽ കൗൺസലിംഗും മെഡിക്കേഷനും നൽകേണ്ടതാണ്.
എസ്.അഞ്ജുലക്ഷ്മി
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
''
ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തുന്നതുമൂലം ഡിഗ്രി അഡ്മിഷനും മറ്റും പഠന മികവിന് അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. എസ്.എസ്.എൽ.സിക്ക് പഴയ മാർക്ക് സിസ്റ്റം തിരികെ കൊണ്ടുവരണം.
എസ്.മനോജ്
അദ്ധ്യാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |