കായംകുളം: സി.പി.എം ലോക്കൽ എരുവ ലോക്കൽ സെക്രട്ടറി കെ.ജെ നിസാമിനെതിരെ ഉയർന്നു വന്ന പരാതികളെ സംബന്ധിച്ചു പാർട്ടി ഗൗരവമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണന്ന് സി.പി.എം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു.
കുറ്റം ചെയ്തയായി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. എന്നാൽ, ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് പാർട്ടിയെയും പാർട്ടി നേതൃത്വത്തെയും പൊതുജനമദ്ധ്യത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ആര് നടത്തിയിരുന്നാലും അത് അച്ചടക്ക ലംഘനമായി കാണും.
നിസാമിനെതിരെ പരാതി നൽകിയ പാർട്ടി അംഗങ്ങളായ ദമ്പതികളെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എരുവ ലോക്കൽ കമ്മിറ്റിയിലെ മുല്ലശേരി ബ്രാഞ്ച് മുൻ സെക്രട്ടറിയും നിലവിൽ അംഗവുമായ എരുവ കിഴക്കേയറ്റത്ത് പുത്തൻവീട്ടിൽ ഷിജാർ, ഭാര്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളം ഏരിയാ മുൻ വൈസ് പ്രസിഡന്റ് ജാസ്‌മിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നിസാം ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതായുള്ള ദമ്പതികളുടെ പരാതിയിൽ പാർട്ടി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ദമ്പതികൾ പത്രസമ്മേളനം നടത്തി ആരോപണം വീണ്ടും ഉന്നയിച്ചതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
വിഭാഗീയതയില്ലാതെ സമ്മേളനങ്ങൾ
കായംകുളം ഏരിയയിലെ സി.പി.എം സമ്മേളനങ്ങൾ വിഭാഗീയത ഇല്ലാതെ പൂർത്തീകരിച്ചതായി ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ പ്രസ്താവനയിൽ പറഞ്ഞു. 270 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കൽ സമ്മേളനങ്ങളും പാർട്ടി മാനദണ്ഡപ്രകാരമുള്ള നടപടികൾ പാലിച്ചാണ് പൂർത്തീകരിച്ചത്. എങ്ങും വിഭാഗീയ പ്രവർത്തനങ്ങളോ മത്സരങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടായില്ല. ബൂർഷാ പാർട്ടികളുടെ രീതിയിൽ പാർട്ടി സമ്മേളനങ്ങൾ മാറാത്തതിൽ നിരാശ പൂണ്ടവരാണ് സമ്മേളനങ്ങളെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |