# ക്രിസ്മസ് വിപണി പിടിക്കാൻ കർഷകർ
ആലപ്പുഴ: മഴക്കെടുതിയെ തുടർന്ന് ദുരിതത്തിലായ താറാവ് കർഷകർ വിപണി തിരിച്ചുപിടിക്കാനൊരുങ്ങുന്നു. വർഷത്തെ മികച്ച സീസണായ 'ക്രിസ്മസ്' ഉഷാറാക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. പത്തുലക്ഷത്തോളം താറാവുകൾ തീൻമേശ ലക്ഷ്യമാക്കി വിപണിയിലെത്തിക്കഴിഞ്ഞു.
കഴിഞ്ഞ വെള്ളപ്പൊക്കത്തിലുണ്ടായ ഒഴുക്കിൽ കർഷകർക്ക് കാൽഭാഗം താറാവുകളെ നഷ്ടപ്പെട്ടിരുന്നു. ക്രിസ്മസിന് ഒരുമാസമുണ്ടെങ്കിലും മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഡിസംബർ 20ന് ശേഷം ഉണരുന്ന വിപണി ജനുവരി പകുതിവരെ നീളും. ആഘോഷനാളുകളിൽ തീൻമേശയിലെ പ്രധാനവിഭവങ്ങളിലൊന്നാണ് താറാവ് കറി. സീസണുകളിൽ ലഭിക്കുന്ന വില്പനയാണ് താറാവ് കർഷകരെ പ്രധാനമായും നിലനിറുത്തുന്നത്.
ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ നല്ല വരുമാനമാണ് ലഭിക്കുന്നത്.
ജില്ലയിൽ അഞ്ഞൂറോളം സ്ഥിരം താറാവ് കർഷകരാണുള്ളത്. ഇതിൽ ഭൂരിഭാഗവും കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലുള്ളവരാണ്. ഇതിന് പുറമെ, ഡിസംബറിൽ കൂടുതൽ താറാവ് വിപണന കേന്ദ്രങ്ങളും തുറക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും എ - സി റോഡിന്റെ ഇരുവശവും എടത്വാ, തിരുവല്ല മേഖലകളിലും കച്ചവട കേന്ദ്രങ്ങൾ സജീവമായിത്തുടങ്ങി.
രുചിയിൽ മുമ്പൻ കുട്ടനാടൻ താറാവ്
1. കുട്ടനാടൻ ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങൾ രുചിയിൽ മുന്നിൽ
2. തൂവലുകളുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് പേരുകൾ നിശ്ചയിച്ചിരിക്കുന്നത്
3. നിലവിൽ 300 രൂപയ്ക്കാണ് ഒരു താറാവിനെ വിൽക്കുന്നത്
4. ക്രിസ്മസ് അടുക്കുന്തോറും വില വർദ്ധിക്കും
5. നൂറ് ദിവസം പ്രായമായ താറാവുകളെയാണ് വിൽക്കുന്നത്
6. അന്യസംസ്ഥാന താറാവുകളെ ഇറക്കുമതി ചെയ്യുന്നത് വെല്ലുവിളി
7. ഇടനിലകാർ വിലകുറച്ച് കുട്ടനാടൻ താറാവെന്ന പേരിലാണ് വിൽപ്പന
നിലവിൽ താറാവ് വില: ₹ 300 രൂപ
കർഷകന് ലഭിക്കുന്നത്: ₹ 200
ഇടനിലക്കാരന്റെ ലാഭം: ₹100
ജില്ലയിൽ താറാവ് കർഷകർ: 500
താറാവ് കുഞ്ഞുങ്ങൾ കിട്ടാനില്ല
കർഷകർക്ക് വളർത്താനാവശ്യമായ താറാവ് കുഞ്ഞുങ്ങൾ വിപണിയിൽ ലഭ്യമാകുന്നില്ല. സ്വകാര്യ ഹാച്ചറികളിൽ പതിനായിരം കുഞ്ഞുങ്ങളെ ആവശ്യപ്പെട്ടാൽ ലഭിക്കുന്നത് നാലായിരത്തോളം മാത്രമാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ആകെ സൗജന്യമായി ലഭിക്കുന്നത് പ്ലേഗ്, പാസർലോ എന്നീ വാക്സിനുകൾ മാത്രമാണ്. മറ്റ് രോഗങ്ങൾക്കുള്ള വാക്സിനുകൾ കർഷകർ പണം നൽകി വാങ്ങണം. മൃഗസംരക്ഷണ വകുപ്പ് പശു, ആട്, കോഴി എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും താറാവ് കർഷകരെ പരിഗണിച്ചിട്ടില്ല.
വില
സർക്കാർ ഹാച്ചറിയിൽ ₹ 21 (ഒരു ദിവസം പ്രായം)
സ്വകാര്യ ഹാച്ചറി ₹ 23
''
ക്രിസ്മസ് വിപണിയാണ് പ്രതീക്ഷ. വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട താറാവുകൾക്ക് ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. നെടുമ്പ്രം, ചെന്നിത്തല ഭാഗങ്ങളിലെ സ്വകാര്യ ഹാച്ചറികളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കയറ്റിക്കൊണ്ട് പോകുന്നത് വെല്ലുവിളിയാണ്. 500 താറാവുള്ള കർഷകന് ഒരു ദിവസം തീറ്റയിനത്തിൽ നാലായിരം രൂപ ചെലവാകും.
കുട്ടപ്പൻ, താറാവ് കർഷകൻ, കരുമാടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |