ചാരുംമൂട് : ഇരു വൃക്കകളും തകരാറിലുള്ള ഓട്ടോ ഡ്രൈവറായ ഗൃഹനാഥൻ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു.താമരക്കുളം ഗ്രാമ പഞ്ചായത്തിൽ ചത്തിയറ പുന്നക്കുറ്റി തിരുവാതിരയിൽ രാജീവ് (44) ആണ് ചികിത്സയിലുള്ളത്.
ഓട്ടോ ഓടിച്ച് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പോറ്റിയിരുന്ന രാജീവ് ഒരു വർഷം മുമ്പാണ് രോഗബാധിതനായത്.ഇതോടെ ജീവിതം വഴിമുട്ടി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. നിത്യ ചിലവുകൾക്കും മരുന്നിനും പണമില്ലാതെ വിഷമിക്കുകയാണ് രാജീവും കുടുംബവും.ആഴ്ചയിൽ മുന്നു തവണ ഡയാലിസിസ് നടത്തണം. ഇടപ്പോണുള്ള സ്വകാര്യാശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. ഇതിന് നല്ലൊരു തുക ചിലവ് വരും. പിതാവ് ചെല്ലപ്പൻ തന്റെ മോട്ടോർ സൈക്കിളിലായിരുന്നു രാജീവിനെ ആദ്യനാളുകളിൽ ഡയാലിസിസിന് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായതോടെ ഇപ്പോൾ ഓട്ടോറിക്ഷാ വിളിച്ചാണ് പോകുന്നത്. നാട്ടുകാരുടെയും സംഘടനകളുടെയുമൊക്കെ സഹായങ്ങളാണ് ആശ്രയം.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിലേ രാജീവിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയൂ. ഇതിനു വേണ്ട ചിലവുകൾ കണ്ടെത്താൻ ഈ സാധു കുടുബത്തിന് കഴിവില്ല. താമസിക്കുന്ന വീടും വസ്തുവും ജപ്തി ഭീഷണിയിലാണ്. വീട് നിർമ്മാണത്തിന് സ്വകാര്യ ബാങ്കിൽ നിന്നെടുത്ത ലോൺ പലിശ സഹിതം 5 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണം.രാജീവിന്റെ ചികിത്സാർത്ഥം ചികിത്സാ സഹായ സമിതി രൂപീകരിച്ചു.ഭാര്യ സുനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു , സ്ഥലവാസിയായ ബാലകൃഷ്ണൻ നായർ എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് താമരക്കുളം ശാഖയിൽ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു.
അക്കൗണ്ട് നമ്പർ:18700200001688,IFC : FDRL0001870ഫോൺ : 9446857655.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |